20.4 C
London
Monday, April 27, 2026

പിച്ച് തടസപ്പെടുത്തിയതിന് ‘അസാധാരണ ഔട്ട്’; പിന്നാലെ ഫൈനും; അംഗ്കൃഷ് രഘുവംശിക്ക് ശിക്ഷ

- Advertisement -spot_img

ലഖ്‌നൗ: പിച്ച് തടസപ്പെടുത്തിയതിന്റെ പേരില്‍ അസാധാരണ ഔട്ടിനു വിധേയനായ അംഗ്കൃഷ് രഘുവംശിയ്ക്ക് പിഴ ശിക്ഷയും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎൽ പോരാട്ടത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളാണ് കെകെആര്‍ താരത്തിന്റെ ശിക്ഷയിലേക്ക് നയിച്ചത്. രഘുവംശി മാച്ച് ഫീസിന്റെ 20 ശതമാനം തുക പിഴയായി ഒടുക്കണം. മാത്രമല്ല ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന്റെ ശിക്ഷയിലുണ്ട്.

ഔട്ടാക്കിയതില്‍ പ്രതിഷേധിച്ച് താരം ഡഗൗട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു തന്റെ കലിപ്പ് തീര്‍ത്തിരുന്നു. മാത്രമല്ല ബാറ്റ് ഗ്രൗണ്ടിലടിച്ചും താരം പ്രതിഷേധിച്ചിരുന്നു. കളിയുടെ മാന്യതയ്ക്കു നിരക്കാത്ത രീതിയിലാണ് താരം പ്രതികരിച്ചതെന്നു കണ്ടെത്തിയാണ് നടപടി. ക്രിക്കറ്റ് ഗ്രൗണ്ടിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ പറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്കാണ് ശിക്ഷ.

ഗ്രൗണ്ടില്‍ അരങ്ങേറിയ അസാധാരണ സംഭവങ്ങള്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം അംഗ്കൃഷ് രംഘുവശിയുടെ പുറത്താകല്‍ വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഫീല്‍ഡിങ് തടസപ്പെടുത്തി എന്ന കാരണത്താലാണ് താരത്തിന്റെ ഔട്ട്. ലഖ്‌നൗ താരങ്ങളുടെ അപ്പീല്‍ പരിഗണിച്ച തേര്‍ഡ് അംപയര്‍ രഘുവംശി ഔട്ടാണെന്നു വിളിച്ച വിഷയത്തിലാണ് വിവാദം കത്തുന്നത്. ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്.

വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ ഫീല്‍ഡിങ് തടസപ്പെടുത്തിയതിനാണ് രഘുവംശിക്ക് പുറത്താകല്‍ ശിക്ഷ കിട്ടിയത്. അംപയറുടെ അവസാധാരണ ഔട്ട് വിളിയില്‍ കൊല്‍ക്കത്ത ഡഗൗട്ട് മുഴുവന്‍ അമ്പരപ്പിലായിരുന്നു.

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ പുറത്താകല്‍. ലഖ്‌നൗ താരം പ്രിന്‍സ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് രഘുവംശി റണ്ണിനായി ഓടിത്തുടങ്ങി. മറുഭാഗത്ത് കാമറൂണ്‍

ഗ്രീനാണ് ബാറ്റുമായി നിന്നത്. രഘുവംശി ഓടിത്തുടങ്ങിയപ്പോള്‍ ഗ്രീന്‍ താരത്തെ മടക്കിയയച്ചു. രഘുവംശി തിരികെ ക്രീസിലേക്ക് ഓടുന്നതിനിടെ ഫീല്‍ഡറുടെ ത്രോ അദ്ദേഹത്തിന്റെ ദേഹത്ത് തട്ടി വിക്കറ്റില്‍ കൊള്ളുന്നത് ഇല്ലാതായി. ഇതോടെ ലഖ്‌നൗ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തു. ഇതോടെ അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടുകയായിരുന്നു.

രഘുവംശി പിച്ചിന്റെ മറുവശത്തു കൂടിയാണ് തിരികെ ക്രീസിലേക്ക് ഓടിയത്. അതിനിടെ പന്ത് കിട്ടിയ മുഹമ്മദ് ഷമി രഘുവംശിയെ റണ്ണൗട്ടാക്കാനായി എറിഞ്ഞപ്പോള്‍ ക്രീസിലേക്ക് ഡൈവ് ചെയ്തു ഔട്ട് ഒഴിവാക്കാന്‍ കെകെആര്‍ ബാറ്റര്‍ ശ്രമിച്ചു. എന്നാല്‍ ക്രീസിലേക്ക് വീഴുന്നതിനിടെ ദേഹത്ത് തട്ടി താരത്തിന്റെ അടിയിലായി പന്ത് അവിടെ കുടുങ്ങി നിന്നു. പിന്നാലെയാണ് ലഖ്‌നൗ താരങ്ങള്‍ അപ്പീല്‍ ചെയ്തത്. പന്തിന്റെ ദിശ മനസിലാക്കി ഔട്ടാകുന്നത് ഒഴിവാക്കാന്‍ രഘുവംശി മനപ്പൂര്‍വം ഫീല്‍ഡിങ് തടസപ്പെടുത്തിയെന്നായിരുന്നു ലഖ്‌നൗ താരങ്ങളുടെ പരാതി.

ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അംപയര്‍ രഘുവംശി പിച്ചിലൂടെ മനപ്പൂര്‍വം ലൈന്‍ മാറി ഓടിയെന്നു കണ്ടെത്തി. പന്ത് നോക്കിയാണ് താരം ഓടിയതെന്നും അംപയര്‍ വിധിച്ചു. അതോടെ പന്ത് കീപ്പറുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞെന്നും അംപയര്‍ വിലയിരുത്തി. പിന്നാലെ ഔട്ടും വിളിച്ചു.

ഗ്രീനും രഘുവംശിയും ഫീല്‍ഡ് അംപയര്‍മാരുമായി സംസാരിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അംപയര്‍മാര്‍ താരത്തോടു ഗ്രൗണ്ടില്‍ നിന്നു മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചു. പുറത്തായതിന്റെ അമര്‍ഷത്തില്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ രഘുവംശി തന്റെ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. ബൗണ്ടറി കുഷ്യനില്‍ ബാറ്റ് ശക്തമായി അടിച്ചും താരം കലിപ്പ് തീര്‍ത്തു. അതിനിടെ ഫോര്‍ത്ത് അംപയറുമായി കൊല്‍ക്കത്ത പരിശീലകന്‍ അഭിഷേക് നായര്‍ തര്‍ക്കിക്കുന്നതും കണാമായിരുന്നു.

കളിയുടെ ഗതി തന്നെ തിരിച്ച അപൂര്‍വ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് തിരികൊളുത്തിയിരിക്കുന്നത്. യൂസുഫ് പഠാന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഐപിഎല്ലില്‍ നേരത്തെ ഇത്തരത്തില്‍ പുറത്തായിട്ടുള്ള താരങ്ങള്‍. ഈ പട്ടികയിലേക്കാണ് അം?ഗ്കൃഷ് രഘുവംശിയും എത്തിയിരിക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here