8.5 C
London
Wednesday, April 22, 2026

97 വര്‍ഷങ്ങള്‍, നാല് നോമിനേഷനുകള്‍; ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ!

- Advertisement -spot_img

ഓസ്കര്‍ വേദിയില്‍ പുതുചരിത്രമെഴുതി ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ. ചരിത്രത്തില്‍ ആദ്യമായി ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടുന്ന വനതിയെന്ന നേട്ടമാണ് അര്‍ക്കപോ സ്വന്തമാക്കിയിരിക്കുന്നത്. 98-ാമത് ഓസ്‌കര്‍ വേദി വരെ വേണ്ടി വന്നു, ഈ നേട്ടം ഒരു സ്ത്രീയുടെ കൈകളിലേക്ക് എത്താനായി. ഫിലിപ്പിനോ-ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ അര്‍ക്കപോ സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓസ്‌കര്‍ നേട്ടത്തിലെത്തിയത്.

റയാന്‍ കൂഗ്ലര്‍ ഒരുക്കിയ സിന്നേഴ്‌സിലെ അര്‍ക്കപോയുടെ ഛായാഗ്രഹണ മികവ് സമാനതകളില്ലാത്തതായിരുന്നു. ചരിത്രത്തിന് ആ പ്രതിഭയ്ക്ക് മുന്നില്‍ ഓസ്കറിന് തലകുനിക്കാതെ തരമില്ലായിരുന്നു. ഡാന്‍ ലൗസ്റ്റ്‌സെന്‍ (ഫ്രാങ്കന്‍സ്റ്റൈന്‍ ), മിഷേല്‍ ബൗമന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ), അഡോള്‍ഫോ വെലോസോ (ട്രെയിന്‍ ഡ്രീംസ്) എന്നിവരുമായി മത്സരിച്ചാണ് അര്‍ക്കപോ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ സ്ത്രീയ്‌ക്കൊപ്പം ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ കൂടിയാണ് അര്‍ക്കപോ.

ഓസ്‌കറിന്റെ ചരിത്രത്തില്‍ നാളിതുവരെ മൂന്ന് സ്ത്രീകള്‍ മാത്രമാണ് മികച്ച ഛായാഗ്രഹണത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ. 2018 ല്‍ മഡ്ബൗണ്ടിലൂടെ റേച്ചല്‍ മോറിസണും 2021 ല്‍ ദ പവര്‍ ഓഫ് ദ ഡോഗിലൂടെ അരി വെഗ്നെറും 2022 ല്‍ എല്‍വിസിലൂടെ മാന്‍ഡി വാക്കറും. സദസിലുണ്ടായിരുന്ന എല്ലാ സ്ത്രീകളേയും ആദരിച്ചു കൊണ്ടാണ് അര്‍ക്കപോ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ‘ഈ മുറിയിലെ എല്ലാ സ്ത്രീകളും എനിക്കൊപ്പം എഴുന്നേറ്റ് നിന്ന് ഈ പുരസ്‌കാരം സ്വീകരിക്കണം. നിങ്ങളില്ലാതെ എനിക്ക് ഇവിടെ വരെ എത്താനാകില്ലായിരുന്നു’ എന്നാണ് അര്‍ക്കപോ പറഞ്ഞത്.

അര്‍ക്കപോയുടെ ഈ നേട്ടത്തിന് പിന്നില്‍ മറ്റൊരു ചരിത്രം കൂടിയുണ്ട്. ഐമാക്‌സ് 65 എംഎമ്മിലും അള്‍ട്രാ പാന്‍വിഷനിലും ചിത്രീകരിക്കുന്ന ആദ്യ വനിത ഛായാഗ്രഹകയെന്ന നേട്ടവും സിന്നേഴ്‌സിലൂടെ അര്‍ക്കപോ നേടിയിരുന്നു. സിന്നേഴ്‌സിന് മുമ്പായി അര്‍ക്കപോയും റയാന്‍ കൂഗ്ലറും ബ്ലാക്ക് പാന്തര്‍: വക്കാന്ത ഫോറെവറിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2013 ല്‍ പാലോ ആള്‍ട്ടോ എന്ന ചിത്രത്തിലൂടെയാണ് അര്‍ക്കപോ ഛായാഗ്രാഹകയാകുന്നത്. പിന്നീട് ബ്ലാക്ക് പാന്തറും ദ ലാസ്റ്റ് ഷോഗേളും അടക്കമുള്ള സിനിമകളും ലോക്കി സീരിസുമെല്ലാം ചെയ്ത് ലോക പ്രശസ്തയായി മാറുകയായിരുന്നു.

”വലിയ ഫോര്‍മാറ്റില്‍ കൂടുതല്‍ വനതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോള്‍ അത് ഒരുപക്ഷെ അവിടെയെത്താന്‍ കഴിയില്ലെന്ന് കരുതുന്ന യുവതികള്‍ക്ക് പ്രചോദനമായേക്കും” എന്നാണ് തന്റെ നേട്ടത്തെക്കുറിച്ച് അര്‍ക്കപോ പറഞ്ഞത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here