19.3 C
London
Thursday, April 30, 2026

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

- Advertisement -spot_img

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു. കടുവകൾ കൂടുതലായി കാടിറങ്ങാനുള്ള കാരണം തേടുകയാണ് അതോറിറ്റി. ഗുണ്ടൽപേട്ട്, എടയാള, നുഗു എന്നിവിടങ്ങളിലായി ഒരുമാസത്തിനിടെ 4 പേരെ കടുവ ആക്രമിച്ചു. അതിൽ 3 പേർ മരണപ്പെട്ടു. ഒരാൾ രണ്ടുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ കഴിയുന്നു. കാടിറങ്ങിയ കടുവകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്തവരെയും കാലിയെ മേയ്ക്കുകയുമായിരുന്ന ഗ്രാമീണരെയുമാണ് ആക്രമിച്ചത്. അടിക്കടിയുണ്ടായ കടുവ ആക്രമണം ശക്തമായ ജനരോഷത്തിനിടയാവുകയും ജനം വനപാലകരെ ആക്രമിക്കുകയുമുണ്ടായി. വനത്തിൽ കടുവകളുടെ എണ്ണം വർധിച്ചതാണ് അവയുടെ കാടിറക്കത്തിനു കാരണമായി പറയുന്നത്. പ്രായമേറിയതും സ്വന്തമായി ഇരയെ പിടിക്കാൻ കഴിയാത്തതുമായ കടുവകളാണ് സാധാരണ നാട്ടിലേക്കിറങ്ങുന്നത്. കെട്ടിയിട്ടുവളർത്തുന്ന വളർത്തുമൃഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ വരവ്. എന്നാൽ കർണാടകാതിർത്തിയിൽ പൂർണ ആരോഗ്യമുള്ളതും കുഞ്ഞുങ്ങളുള്ളതുമായ കടുവകളാണ് നാട്ടിലേക്കുവന്നത്. ഏറെ ത്യാഗം സഹിച്ചാണ് 10 കടുവകളെ പിടികൂടിയത്. എന്നിട്ടും പ്രദേശങ്ങളിൽ കടുവകളുടെ സാന്നിധ്യത്തിനു കുറവില്ല. നാഗർഹൊള കടുവസങ്കേതത്തിനരികിലെ അന്തർസന്തയിൽ നാട്ടിലിറങ്ങിയ കടുവ ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. ആനഘട്ടിയെന്ന സ്ഥലത്തെ കൃഷിയിടത്തിൽ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ചൊവ്വാഴ്ച വൈകിട്ട് കടുവയെ കണ്ടത്. ഡ്രോൺ ഉപയോഗിച്ചും മറ്റും നിരീക്ഷണംആരംഭിച്ചിട്ടുണ്ട്. രാമനള്ളി ഗ്രാമത്തിലെ ജനങ്ങൾ കടുവയെ ഭയന്ന് വേറെവഴിയാണ് പുറത്തുപോകുന്നത്. എടയാള പ്രദേശത്തെ കുഴപ്പക്കാരായ കടുവകളെ പിടിച്ചുകൊണ്ടുപോയി നാട് സമാധാനത്തിലേക്കു വരുന്നതിനിടെയാണ് അന്തർസന്തയിൽ കടുവസാന്നിധ്യമുണ്ടായത്. കടുവസങ്കേതങ്ങളിലെ അനിയന്ത്രിതമായ സഫാരിയും ജനങ്ങളുടെ ഇടപെടലുമാണ് കടുവകളെ കാടിറക്കാൻ പ്രേരിപ്പിക്കുന്നതെന്ന് വനപാലകർക്കുമറിയാം. സഫാരിയുടെ പേരിൽ വനത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങൾക്കു കണക്കില്ല. വനംവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും മുഖ്യവരുമാന മാർഗമായി സഫാരി മാറി. കബനിപ്രദേശത്തെ ഡസൻ കണക്കിനു റിസോർട്ടുകൾ നിലനിൽക്കുന്നത് വനസഫാരിയിലാണ്. വൻകിടക്കാരുടെ സ്ഥാപനങ്ങളാണിവിടുത്തേത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here