തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ്, പാർവതി, ഉർവശി തുടങ്ങിയവർ അവാർഡിനായി കടുത്ത മത്സരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ്. ആടുജീവിതം, കാതൽ, 2018, ഫാലിമി തുടങ്ങി നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.
മികച്ച നടനായി കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബായ പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരമെന്നാണ് സൂചന. അപ്രതീക്ഷിതമായി മറ്റാരെങ്കിലും മികച്ച നടനുള്ള പുരസ്കാരം നേടുമോയെന്നതും ആകാംക്ഷയുണർത്തുന്നു. കഴിഞ്ഞ വർഷം മമ്മൂട്ടിയായിരുന്നു മികച്ച നടൻ.
മികച്ച നടിക്കായും കടുത്ത പോരാട്ടമാണ്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് ഉർവ്വശി, പാർവതി തിരുവോത്ത് എന്നിവരെ മുന്നിട്ടു നിർത്തുന്നത്. നേര് എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച അനശ്വര രാജൻ, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.
മികച്ച സംവിധായകൻ, സംഗീത സംവിധായകൻ തുടങ്ങിയ പുരസ്കാരങ്ങൾക്കും കടുത്ത മത്സരമാണ് ഇക്കുറി. 160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്.

