20.4 C
London
Monday, April 27, 2026

ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

- Advertisement -spot_img

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലില്‍ ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഹമാസിനെതിരെയും ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്‍ രൂക്ഷമായ ആക്രമണം നടത്തിയത്. മേഖലയിലെ സംഘര്‍ഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദേശം നല്‍കി.’ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുമുണ്ട്’- മുന്നറിയിപ്പില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണ്ണ തോതിലുള്ള യുദ്ധമായി വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഏതൊരു രാജ്യത്തിന്റെയും പ്രതികരണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

അതിനിടെ, ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആക്രമണത്തെ അപലപിച്ച നെതന്യാഹു ഇറാന്‍ ‘വലിയ തെറ്റ്’ ചെയ്തുവെന്ന് കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ച് ഇറാന്‍ ഭരിക്കുന്നവര്‍ക്ക് ഒരു ധാരണയുമില്ലെന്നും ശത്രുക്കളെ ഇസ്രയേല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു തെറ്റിന് ഇറാന്‍ തുനിയില്ലായിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയസുരക്ഷാകാര്യ യോഗത്തിന് മുന്നോടിയായി പറഞ്ഞു.

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക ഇറാന് ശക്തമായ മുന്നറിയിപ്പും നല്‍കി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പറഞ്ഞു. ഇറാന്‍ ആക്രമണത്തില്‍ യുഎസ് ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നും പ്രതികാര നടപടികളെ പിന്തുണയ്ക്കുമെന്നും സള്ളിവന്‍ അറിയിച്ചു. ഇസ്രയേലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉചിതമായ മറുപടി നല്‍കുന്നതിന് സൈനിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇസ്രയേലിന്റെ പ്രതിരോധത്തില്‍ യുഎസ് സൈന്യം സഹായിക്കുമെന്നും ഇനിയുള്ള ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ തടയുമെന്നും ബൈഡന്‍ ഉറപ്പുനല്‍കി.

ഇസ്രയേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here