മാനന്തവാടി: നിയമസഭാ തിരഞെടുപ്പ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി യും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു കടത്തി കൊണ്ടു വന്ന 88.141 ഗ്രാം മെത്തഫിറ്റാമിൻ കണ്ടെത്തി. മലപ്പുറം കൊടശേരി സ്വദേശി കെ.അലിയുൾ താഹിർ (29),
മലപ്പുറം തിരൂർ പെരുമണ്ണ എടരിക്കോട് വ ട്ടപ്പറമ്പിൽ വി.പി.സൈഫുദ്ദീൻ (35)
എന്നിവരെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയൻ കെ, പ്രിവന്റീവ് ഓഫിസർ ചാൾസ്കുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ മാനുവൽ ജിംസൺ ടി പി , രാജേഷ് എം ജി, ചന്ദ്രൻ പി കെ, വനിത സിവിൽ എക്‌സൈസ് ഓഫിസർ അനില പി സി , സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ ഷിംജിത് പി എന്നിവർ പങ്കെടുത്തു. പ്രാഥമിക അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതി അലിയുൾ താഹിർ കെ ബെംഗളൂരു ആസ്ഥാനമായി തുണി കച്ചവടം നടത്തുന്നതിന്റെ മറവിൽ മയക്കുമരുന്നു വാങ്ങി കടത്തികൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നവർക്ക് പതിവായി എത്തിച്ചുകൊടുക്കുകയാണ്. ഇയാൾക്ക് ഇത്തരത്തിൽ പരപ്പനങ്ങാടി എക്‌സൈസിലും, ബെംഗളൂരുവിലും മയക്കുമരുന്നു ഇത്തരത്തിലുള്ള മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്. കേസിലെ മയക്കുമരുന്നിന്റെ ഉറവിടത്തെകുറിച്ചും മറ്റു ആളുകൾ കേസിൽ ബന്ധമുണ്ടോ എന്ന് വിശദമായ അന്വേഷണം നടത്തുമെന്നു വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ആർ എൻ ബൈജു അറിയിച്ചു.

