16.1 C
London
Sunday, April 19, 2026

‘തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി’; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

- Advertisement -spot_img

തൃശൂര്‍: തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. 50 ഓളം പേര്‍ കിറ്റ് വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയ്യാറാക്കിയത്. പ്രാദേശിക ബിജെപി നേതാവിന്റെ നിര്‍ദേശപ്രകാരമാണ് സ്ത്രീകള്‍ കിറ്റുകള്‍ വാങ്ങാന്‍ എത്തിയതെന്ന് സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു. ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെ സൂപ്പര്‍ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു.

കിറ്റുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞാണ് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരുപാട് പേര്‍ കിറ്റുകള്‍ വാങ്ങിയതായും നാട്ടുകാര്‍ വ്യക്തമാക്കി. വിഷുവിന് തയ്യാറാക്കിയ കിറ്റാണിതെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. വിഷുവിന് ഇത്തരത്തില്‍ നൂറ് കിറ്റുകള്‍ തയ്യാറാക്കി വെയ്ക്കാറുണ്ട്. ആരെങ്കിലും ഓര്‍ഡര്‍ നല്‍കിയാല്‍ അതനുസരിച്ച് കിറ്റുകള്‍ നല്‍കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് കിറ്റ് ഉണ്ടോ എന്ന് ചോദിച്ച് പ്രാദേശിക ബിജെപി നേതാവ് വന്നത്. 50 എണ്ണം തയ്യാറാക്കി വെച്ചതായി പറഞ്ഞു. അതനുസരിച്ചാണ് കിറ്റ് കൊണ്ടുപോയത്. ഒരു കിറ്റിന് 900 രൂപയാണ് ഈടാക്കിയതെന്നും സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ വ്യക്തമാക്കി.

കിറ്റുകളും പണവും മദ്യവും കൊടുത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. ഇത് നഗ്നമായ പെരുമാറ്റ ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here