ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടക്കം തോൽവിയോടെ. രാജസ്ഥാൻ റോയൽസിനോട് 8 വിക്കറ്റിനാണ് തോൽവി. 128 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ വെറും 12.1 ഓവറിൽ അടിച്ചെടുത്തു. ടീമിൽ വമ്പൻ അഴിച്ചുപണികൾ നടത്തിയിട്ടും ചെന്നൈ സൂപ്പർ കിങ്സിന് മാറ്റമില്ല. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർക്ക് ഇത്തവണയും മോശം തുടക്കം.
ചെന്നൈ കുപ്പായത്തിലെ അരങ്ങേറ്റത്തിൽ സഞ്ജു സാംസണും നിരാശ. പഴയ ടീമിനെതിരെ വെറും ആറ് റൺസെടുത്ത സഞ്ജു നാന്ദ്രേ ബർഗറുടെ പന്തിൽ ക്ലീൻ ബൌൾഡ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുബെയും ആറിലൊതുങ്ങിയപ്പോൾ ആയുഷ് മാത്രെ പൂജ്യത്തിന് പുറത്തായി. ഒടുവിൽ 43 റൺസെടുത്ത ജാമി ഓവർട്ടന്റെ ഒറ്റയാൾ പോരാട്ടമാണ് മുൻ ചാന്പ്യന്മാരെ 100 കടത്തിയത്.
രാജസ്ഥാന്റെ ചേസ് അനായാസമാക്കി അത്ഭുത ബാലൻ വൈഭവ് സൂര്യവംശി. മൂന്ന് നാൾ മുന്പ് പതിനഞ്ചു തികഞ്ഞ പയ്യൻസ് ചെന്നൈയിലെ ചേട്ടന്മാരെയെല്ലാം തല്ലിയോടിച്ച് അർധസെഞ്ചുറി തികച്ചത് വെറും 15 പന്തിൽ. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറി നേട്ടം.
17 പന്തിൽ 4 ഫോറും അഞ്ച് സിക്സും അടക്കം 52 റൺസടിച്ച് വൈഭവ് വീഴുന്പോൾ രാജസ്ഥാൻ 75 റൺസിലെത്തിയിരുന്നു. 18 റൺസെടുത്ത ധ്രുവ് ജൂറലിന്റെ വിക്കറ്റ് കൂടി നഷ്ടമായെങ്കിലും പുറത്താകാതെ 38 റൺസെടുത്ത യശസ്വി ജയ്സ്വാൾ രാജസ്ഥാന്റെ ജയം ഉറപ്പിച്ചു.

