6.2 C
London
Wednesday, April 22, 2026

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

- Advertisement -spot_img

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമ ബംഗാള്‍ സന്ദര്‍ശത്തിനിടെ ഉണ്ടായ വിവാദങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍. പ്രോട്ടോക്കോള്‍ ലംഘനം, വേദി മാറ്റം, യാത്രാ പാതിയിലെ ക്രമീകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്. നോട്ടീസ് ഞായറാഴ്ച വൈകുന്നേരം 5 മണിക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

വിവിഐപികളുടെ സന്ദര്‍ശനങ്ങളില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍, വേദി, റൂട്ട് ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ‘ബ്ലൂ ബുക്ക്’ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടോ എന്ന് വിശദീകരിക്കണം എന്നാണ് നിര്‍ദേശം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയ്ക്കും പ്രോട്ടോക്കോളിനുമുള്ള നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ഒരു രഹസ്യ രേഖയാണ് ‘ബ്ലൂ ബുക്ക്’.

താന്‍ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര സന്താള്‍സമ്മേളനത്തിന്റെ വേദി മാറ്റിയ സംഭവത്തില്‍ രാഷ്ട്രപതി പരസ്യമായി അനിഷ്ട്രം പ്രകടിപ്പിച്ചിരുന്നു. ഫാസിദേവയില്‍ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവാണെന്ന പ്രാദേശികഭരണകൂടത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബഗ്ഡോഗ്ര വിമാനത്താവളത്തിനടുത്തുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഫാസിദേവയിലെ സ്ഥലം സന്ദര്‍ശിച്ച രാഷ്ട്രപതി ഇവിടെ അഞ്ചുലക്ഷംപേരെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തിയുണ്ടെന്നും വേദിമാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലേയെന്നും രാഷ്ട്രപതി ചോദിച്ചു.

പ്രോട്ടക്കോള്‍ പ്രകാരം സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, സിലിഗുഡി മേയര്‍ ഗൗതംദേബ് മാത്രമാണ് വരവേല്‍ക്കാനെത്തിയത്. ഈ വിഷയവും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിരുന്നു. ഞാനും ബംഗാളിന്റെ മകളാണ്. പക്ഷേ ഇവിടത്തെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല. മമതയ്ക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യമെന്ന് മനസ്സിലാവുന്നില്ല. എനിക്ക് അവര്‍ ഇളയ സഹോദരിയെപ്പോലെയാണ്. എന്തെങ്കിലുമാകട്ടെ. പരാതിയില്ല, അവര്‍ക്ക് നന്മമാത്രം നേരുന്നുവെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പിന്നാലെ മമതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രൂക്ഷമായി പ്രതികരിച്ചു. ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍പേരും നിരാശരാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനര്‍ജി വിവാദങ്ങളോട് പ്രതികരിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here