മ്യൂണിക്ക്: ആരാധകരില്‍ ഒരാള്‍ സ്‌റ്റേഡിയത്തില്‍ നിന്നു ഗ്രൗണ്ടിലേക്ക് എറിഞ്ഞ പടക്കം പൊട്ടി ഗോള്‍ കീപ്പര്‍ക്ക് പരിക്ക്. ജര്‍മനിയിലെ മൂന്നാം ഡിവിഷന്‍ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവം. ഇതോടെ മുക്കാല്‍ മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. പരിക്കേറ്റ ഗോള്‍ കീപ്പറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാം ഡിവിഷനിലെ റോട്ട് വീസ് എസ്സന്‍- വാള്‍ഡോഫ് മാന്‍ഹെയിം പോരാട്ടത്തിനിടെയാണ് സംഭവം. റോട്ട് വീസ് എസ്സന്‍ ഗോള്‍ കീപ്പറായ 23കാരന്‍ ഫെലിക്‌സ് വിയനെന്‍ഡിനാണ് പരിക്കേറ്റത്. മത്സരത്തിനായി ഇരു ടീമുകളിലേയും താരങ്ങൾ ഗ്രൗണ്ടിൽ അണിനിരന്നതു മുതൽ തന്നെ സ്റ്റേഡിയത്തിൽ വലിയ തോതിലുള്ള വെടിക്കെട്ടാണ് അരങ്ങേറിയത്. അതിനിടെയാണ് ഗ്രൗണ്ടിലേക്ക് ആരാധകർ പടക്കം കത്തിച്ചെറിഞ്ഞത്.
സ്‌റ്റേഡിയത്തിലെ മാന്‍ഹെയിം ആരാധകര്‍ കൂടി നിന്ന സ്റ്റാന്‍ഡില്‍ നിന്നാണ് പടക്കം ഗ്രൗണ്ടിലേക്ക് എറിഞ്ഞതെന്നു റോട്ട് വീസ് ആരാധകര്‍ ആരോപിച്ചു. വിയനെന്‍ഡ് ട്രോമയിലാണെന്നും ശരീരിക ക്ഷമത വീണ്ടെടുക്കാന്‍ ദിവസങ്ങളെടുക്കുമെന്നും ക്ലബ് പരിശീലകന്‍ വ്യക്തമാക്കി. മത്സരം പുനരാരംഭിച്ചപ്പോള്‍ റോട്ട് വീസ് എസ്സന്‍ 1-0ത്തിനു ജയം സ്വന്തമാക്കി.

