മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധികൃതർക്ക് നിവേദനം നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മെഡിക്കൽ കോളേജ് സൂപ്രണ്ട്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ (DME) എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്. മെഡിക്കൽ കോളേജിൽ നിരവധി തസ്തികകൾ ഒഴിവായി തുടരുന്നത് ചികിത്സാ സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ഒഴിവുള്ള എല്ലാ തസ്തികകളും അടിയന്തരമായി നികത്തി സേവനം കാര്യക്ഷമമാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
ഒപിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ ശൗചാലയ സൗകര്യങ്ങൾ നിലവിൽ പര്യാപ്തമല്ല. പൂട്ടിയിട്ടിരിക്കുന്ന ശൗചാലയങ്ങൾ ഉടൻ തുറന്നു കൊടുക്കണമെന്നും അവയുടെ കൃത്യമായ ശുചീകരണവും പരിപാലനവും ഉറപ്പാക്കണമെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ ഒപി ടിക്കറ്റ്, ബില്ലിംഗ്, ലാബ് റിസൾട്ട് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ച് അധിക സ്റ്റാഫുകളെ നിയോഗിക്കണം. ലാബ് റിസൾട്ട് വിതരണം വേഗത്തിലാക്കാൻ നിലവിലെ സംവിധാനം നവീകരിക്കേണ്ടതുണ്ട്. ഫാർമസിയിലെ സ്ഥലസൗകര്യം വർധിപ്പിച്ച് കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുന്നതിലൂടെ രോഗികൾക്ക് തിരക്കില്ലാതെ വേഗത്തിൽ മരുന്ന് ലഭ്യമാക്കാൻ സാധിക്കുമെന്നും എസ്ഡിപിഐ നിവേദനത്തിലൂടെ വ്യക്തമാക്കി.

