9.9 C
London
Saturday, April 25, 2026

‘ദിവസവും അച്ഛന്റെ മുന്നിൽ ഇരുന്ന് പൊട്ടിക്കരയും, ഇപ്പോൾ എനിക്ക് പരാജയങ്ങളെ നേരിടാൻ അറിയാം’; ഹർഷിതിന്റെ ഹീറോയിസം

- Advertisement -spot_img

ഇൻഡോർ: ഓൾ റൗണ്ടറെന്ന നിലയിൽ എത്തിയ ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നതിനു കോച്ച് ​ഗൗതം ​ഗംഭീർ ഏറെ പഴി കേട്ടിരുന്നു. പലപ്പോഴും താരത്തിനു മികവ് പുല‍ർത്താനും സാധിച്ചില്ല. ​ഗംഭീർ മെന്ററായിരുന്നപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ കളിച്ച ഹ​ർഷിത് റാണ ​ഗംഭീർ കളിച്ച ‍ഡൽഹി ടീമിലും അം​ഗമാണ്. ​ഹർഷിത് തുടരെ ടീമിൽ സ്ഥാനം നേടുന്നത് ​ഗംഭീറിന്റെ ഫേവറിറ്റിസമാണെന്ന ആരോപണമാണ് നേരത്തെ ഉയർന്നത്.

എന്നാൽ നിലവിൽ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലെ സ്ഥിരാം​ഗമായി മാറാനുള്ള മികവ് താരം കളത്തിൽ പുറത്തെടുത്താണ് ‍വിമർശകരുടെ വായടപ്പിക്കുന്നത്. ബൗളിങിൽ പലപ്പോഴും തിളങ്ങിയെങ്കിലും ഓൾ റൗണ്ടറെന്ന ലേബലിനോടു നീതി പുലർത്താൻ താരത്തിനു ബാറ്റിങിലും ശോഭിക്കേണ്ടിയിരുന്നു. ടീമിന്റെ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഹർഷിതിനെ ടീമിലുൾപ്പെടുത്തിയത് എന്നാണ് വിമർശനങ്ങൾ വന്നപ്പോൾ ​ഗംഭീർ വിശദീകരിച്ചത്. ന്യൂസിലൻഡിനെതിരായ പരമ്പര താരത്തിന്റെ ബാറ്റിങ് മികവ് സംബന്ധിച്ച സംശയങ്ങൾക്കും ഇപ്പോൾ അന്ത്യം വരുത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം അവസാനം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ മിന്നും പ്രകടനം നടത്തിയാണ് താരം വിമർശകരുടെ വായ അടപ്പിച്ചത്. രണ്ടാം ഏകദിനത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹർഷിത്, മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും താരം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ ഈ രണ്ട് പരമ്പരകളിലും താരം ബാറ്റിങിൽ മികവ് കാണിച്ചില്ല.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഹർഷിത് റാണയ്ക്കു തന്റെ ബാറ്റിങ് വൈഭവം പ്രകടിപ്പിക്കാനുള്ള അവസരമാണ് കിട്ടിയത്. താരം അവസരം ഉപയോ​ഗിക്കുകയും ചെയ്തു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക മത്സരമായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ചേസിങ്ങിൽ നിർണായകമായ ഇന്നിങ്സിലൊന്ന് ഹർഷിതിന്റേതായിരുന്നു. 23 പന്തിൽ 29 റൺസെടുത്ത താരമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഒരു സിക്സും രണ്ടു ഫോറും പായിച്ച താരം കെഎൽ രാഹുലിനൊപ്പം ആറാം വിക്കറ്റിൽ 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പരമ്പരയിലെ മൂന്നാം പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏകദിന കരിയറിലെ ആദ്യ അർധ സെഞ്ച്വറി കുറിച്ചാണ് ഹർഷിത് റാണ കളം വിട്ടത്. താരം 4 വീതം സിക്സും ഫോറും തൂക്കി 43 പന്തിൽ 52 റൺസടിച്ചാണ് അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ഒരുവേള തോൽവി മുന്നിൽ കണ്ട ഇന്ത്യയ്ക്കു ജയ പ്രതീക്ഷ നൽകുന്ന ഇന്നിങ്സാണ് താരം കോഹ്‍ലിക്കൊപ്പം ചേർന്നു പുറത്തെടുത്തത്. ഇരുവരും ചേർന്നു 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ ഇന്ത്യ ജയം പ്രതീക്ഷിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തിൽ നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നും പരാജയങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്തു തിരിച്ചടിക്കാനുള്ള ഉൾക്കരുത്ത് അനുഭവങ്ങൾ തനിക്കു സമ്മാനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഹർഷിത് പോഡ്കാസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അവസാന ഏകദിനത്തിലെ മിന്നും പ്രകടനത്തിനു പിന്നാലെ താരത്തിന്റെ ഈ വാക്കുകൾ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

‘പ​രാജയങ്ങളെ നേരിടേണ്ട രീതി എങ്ങനെയാണെന്നു എനിക്കിപ്പോൾ അറിയാം. ടീമിലേക്ക് പരി​ഗണിക്കപ്പെടാത്ത 10 വർഷങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ട്രയൽസിനു എല്ലാ ദിവസവും പോകും. ഒരു ഘട്ടത്തിലും എന്റെ പേര് പക്ഷേ വന്നില്ല. തിരിച്ചു വന്ന് അച്ഛന്റെ മുന്നിൽ വന്ന് ‍ഞാൻ പൊട്ടിക്കരയും. ഒരിടയ്ക്ക് ഇതെല്ലാം ഉപേക്ഷിക്കാനും ഞാൻ തീരുമാനിച്ചു.’

‘എന്നാൽ എന്റെ അച്ഛനാണ് അക്ഷരാർഥത്തിൽ എനിക്കു പ്രചോദനമായത്. ഇപ്പോൾ ആ നിരാശയുടെ ഘട്ടം അവസാനിച്ചതായി എനിക്കു അനുഭവപ്പെടുന്നു. ഇനി എന്ത് സംഭവിച്ചാലും ഞാൻ അതിനെ കൈകാര്യം ചെയ്യും’- ഹർഷിതിന്റെ വാക്കുകൾ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here