18.9 C
London
Saturday, April 25, 2026

‘അവര്‍ അപമാനിച്ചു, ഞാന്‍ ഇറങ്ങി പോന്നു’; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഓസീസ് ഇതിഹാസം

- Advertisement -spot_img

സിഡ്‌നി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപമാനിച്ചതിനാലാണ് പാക് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തു നിന്നു ഇറങ്ങിപ്പോയതെന്നു വെളിപ്പെടുത്തി മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ജാസന്‍ ഗില്ലെസ്പി. പാക് ബോര്‍ഡ് പല തീരുമാനങ്ങളും തന്നോടു ആലോചിക്കാതെയാണ് എടുത്തതെന്നും ഇതു തനിക്കു അപമാനകരമായി തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു.

2024ലാണ് ഗില്ലെസ്പി പാക് ടീം പരിശീലകനായത്. എന്നാല്‍ എട്ട് മാസം മാത്രമാണ് അദ്ദേഹം സ്ഥാനത്തിരുന്നത്. പാകിസ്ഥാന്റെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ അദ്ദേഹം ടീമിന്റെ പടിയിറങ്ങുകയായിരുന്നു.

‘ഞാന്‍ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. അതിനിടെ പിസിബി എന്നോടു ഒരു വാക്കു പോലും പറയാതെ എന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് കോച്ച് ടി നില്‍സനെ പുറത്താക്കി. അതെനിക്ക് അപമാനകരമായി തോന്നി. ഇതടക്കം ഒട്ടനവധി കാര്യങ്ങളുണ്ടായിരുന്നു. പല വിഷയങ്ങളും അവര്‍ എന്നോടു സംസാരിക്കാറുണ്ടായിരുന്നില്ല. അതെല്ലാം എന്നെ സംബന്ധിച്ചു അസ്വീകാര്യമായിരുന്നു.’

2024ല്‍ പാകിസ്ഥാന്‍ ടെസ്റ്റില്‍ വലിയ തിരിച്ചടികള്‍ നേരിട്ടപ്പോഴാണ് അവര്‍ ഗില്ലെസ്പിയെ കൊണ്ടു വന്നത്. എന്നാൽ സ്ഥാനമേറ്റതിനു പിന്നാലെ സ്വന്തം നാട്ടില്‍ ബംഗ്ലാദേശിനോട് 0-2നു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് മറ്റൊരു നാണക്കേടായി മാറിയതായിരുന്നു തുടക്കത്തിലെ ഫലം.

കോച്ചായി എത്തിയ അദ്ദേഹത്തിനു വലിയ കടമ്പയായിരുന്നു മുന്നിലുണ്ടായിരുന്നത്. താരങ്ങളുമായി ഒത്തു പോകാത്തതും പടല പിണക്കങ്ങളും അദ്ദേഹം വന്നപ്പോഴും ടീമില്‍ തുടരുന്നുണ്ടായിരുന്നു.

എന്നാൽ ബം​ഗ്ലാ​ദേശിനോടു പരാജയപ്പെട്ടെങ്കിലും പിന്നാലെ നടന്ന ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ പാകിസ്ഥാൻ അവിസ്മരണീയ നേട്ടം സ്വന്തമാക്കിയതോടെ ​ഗില്ലെസ്പിയുടെ ​ഗ്രാഫ് ഉയർന്നു. പാകിസ്ഥാന്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ 2-1നു വീഴ്ത്തിയതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ശേഷം തുടരെ രണ്ട് മത്സരങ്ങള്‍ പാകിസ്ഥാന്‍ വിജയിച്ചാണ് പരമ്പര പിടിച്ചത്. തിരിച്ചടിക്കാനുള്ള ഊര്‍ജം ടീമില്‍ നിറയ്ക്കാന്‍ ഗില്ലെസ്പിയ്ക്കു സാധിച്ചതിന്റെ തെളിവായിരുന്നു ഈ പരമ്പര നേട്ടം.

ടീമുമായി അദ്ദേഹം ഒത്തു പോയപ്പോഴും പാക് ബോര്‍ഡുമായുള്ള ബന്ധം അനുദിനം വഷളായി മാറുന്ന കാഴ്ചയായിരുന്നു. പ്രത്യേകിച്ച് ടീം തിരഞ്ഞെടുപ്പും സപ്പോര്‍ട്ട് സ്റ്റാഫിന്റെ നിയമന കാര്യങ്ങളിലും ഗില്ലെസ്പിയെ പൂര്‍ണമായി ഒഴിവാക്കുന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. ഇതോടെയാണ് അദ്ദേഹം സ്ഥാനം രാജിവച്ച് പടിയിറങ്ങിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here