8.3 C
London
Wednesday, April 29, 2026

ബോളിവുഡിന്റെ ‘വരള്‍ച്ച’യ്ക്ക് വിരാമം? ദുരന്തമാകുമെന്ന് കരുതിയ ‘ധുരന്ദർ’ വന്‍ വിജയത്തിലേക്ക്; കളക്ഷനില്‍ കുതിപ്പ്

- Advertisement -spot_img

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ രണ്‍വീര്‍ സിങ് നായകനായ ധുരന്ദര്‍. കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് നേരിടുന്ന ഹിറ്റ് വരള്‍ച്ചയ്ക്ക് വിരാമമിടാന്‍ ധുരന്ദറിന് സാധിക്കുമെന്നാണ് ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും കളക്ഷനില്‍ വലിയ നേട്ടമാണ് ധുരന്ദര്‍ സ്വന്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച റിലീസായ സിനിമയുടെ കളക്ഷനില്‍ 30 ശതമാനം വര്‍ധനവാണ് ശനിയാഴ്ച കണ്ടതെങ്കില്‍ ഞായറാഴ്ചയുണ്ടായത് 55 ശതമാനത്തിന്റെ വര്‍ധനവാണ്. ഇന്നലെ ഇന്ത്യയില്‍ നിന്നു മാത്രമായി ചിത്രം നേടിയത് 43 കോടിയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നു മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ധുരന്ദര്‍ നേടിയത് 103 കോടിയാണ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച വേര്‍ഡ് ഓഫ് മൗത്ത് ആണ് ഈ കുതിപ്പിന് കാരണം.

ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയത് 152 കോടിയാണ്. വരും ദിവസങ്ങളിലും ധുരന്ദറിന്റെ കളക്ഷന്‍ മുന്നോട്ട് കുതിക്കുമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തില്‍ ഇതിനോടം ബാഗി 3, വിക്രം വേദ തുടങ്ങിയ സിനിമകളുടെ കളക്ഷന്‍ ഫിഗറുകളെ പിന്നിലാക്കിയിട്ടുണ്ട്. റിലീസിന് മുമ്പാകെ പരാജയ സാധ്യതകള്‍ മുന്നില്‍ കണ്ടിരുന്ന, വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട ചിത്രമായിരുന്നു ധുരന്ദര്‍ എന്നതും ശ്രദ്ധേയമാണ്.

രണ്‍വീര്‍ സിങിന്റെ നായികയായി സാറ അര്‍ജുന്‍ വരുന്നത് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇരുവര്‍ക്കുമിടയിലെ 20 വയസിന്റെ വ്യത്യാസമായിരുന്നു വിമര്‍ശനത്തിന് കാരണം. പിന്നാലെ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മേജര്‍ മോഹിത് ശര്‍മയുടെ കുടുംബം രംഗത്തെത്തിയതും വിവാദമായി. എന്നാല്‍ എല്ലാ വിവാദങ്ങളേയും കാറ്റില്‍ പറത്തുന്നതാണ് സിനിമയുടെ വിജയം.

രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍ മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രണ്‍വീറിന്റെ നായക വേഷം പോലെ തന്നെ അക്ഷയ് ഖന്നയുടെ വില്ലന്‍ വേഷവും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നുണ്ട്. ഉറിയ്ക്ക് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ദര്‍. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാര്‍ച്ച് 19 ന് റിലീസാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here