ബത്തേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ കാറിൽ 1,11,32,500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ കൈവശം വച്ചു, കടത്തികൊണ്ടു വന്നത് കണ്ടെത്തി. ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര സി.കെ. മുനീറിനെ (38) അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനു കൈമാറി. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ ഇ.അനൂപ്, വി.രഘു, സിവിൽ എക്സൈസ് ഓഫിസർ പി.വി.വിപിൻ കുമാർ മുതലായവർ പങ്കെടുത്തു. മേൽ പരിശോധനയ്ക്ക് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ ജെ ഷാജി ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ കൽപറ്റ റെയ്ഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു എന്നിവർ നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.

