10.8 C
London
Wednesday, April 29, 2026

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

- Advertisement -spot_img
  • പിടിയിലായത് ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പെരുകളില്‍ അറിയപ്പെടുന്ന രവീഷ്

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പോലീസ് പൊക്കിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ സൗത്ത് ന്യൂ ഡല്‍ഹി കാണ്‍പൂരിലെ രാജുപാര്‍ക്ക് എന്ന സ്ഥലത്ത് വെച്ചാണ് 26 ന് പുലര്‍ച്ചെ പിടികൂടിയത്. തിരുനെല്ലി സ്‌റ്റേഷനിലെ ലഹരി കേസില്‍ റിമാൻഡിൽ കഴിഞ്ഞു വരവേ ബഹു കോടതി മുൻപാകെ വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമർപ്പിച്ച് 10 ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാളെ വയനാട് സൈബര്‍ സെല്ലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് വലയിലാക്കിയത്.

2024 ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസര്‍ഗോഡ് പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിര്‍ (31)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ സാബിറിനു ലഹരി കൈമാറിയ രവീഷിനെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് സംഘം ആറു മാസത്തോളം നിരീക്ഷിച്ചു ബാംഗ്ലൂരില്‍ നിന്ന് അതി വിദഗ്ദമായി 2025 ഫെബ്രുവരിയില്‍ പിടികൂടുകയും ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യം എടുത്ത് മുങ്ങുകയായിരുന്നു. വീണ്ടും പിടികൂടുക എന്നത് വളരെ ശ്രമകരമായ ജോലി ആയിരുന്നെങ്കിലും പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിനപരിശ്രമത്തില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയാണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

കൃത്യമായ ആസൂത്രണം, പഴുതടച്ച ഓപറേഷന്‍

നിരവധി മയക്ക് മരുന്ന് കൊമേഴ്‌സ്യല്‍ കേസിലെ പ്രതിയായ രവീഷിനെ ആഴ്ചകളോളം നിരീക്ഷിച്ച വയനാട് സൈബര്‍സെല്‍ ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നതായി മനസ്സിലാക്കി. തുടര്‍ന്ന്, ദിവസങ്ങളോളം ഡല്‍ഹിയിലെ ഖാന്‍പൂരില്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ഷാഡോ നിരീക്ഷണം തുടര്‍ന്നു. ദിവസങ്ങളോളം രഹസ്യന്വേഷണം നടത്തി താമസസ്ഥലം കണ്ടെത്തി. ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് പ്രദേശം വളഞ്ഞ് എന്ന് മനസ്സിലാക്കിയ പ്രതി റസിഡന്‍ഷ്യല്‍ ഏരിയയിലെ തിങ്ങി നിറഞ്ഞ ബില്‍ഡിങ്ങുകള്‍ക്ക് മുകളിലൂടെ ഓടി. പിന്നാലെ ഓടിയ പോലീസ് അതിസാഹസിക ഓപ്പറേഷനൊടുവില്‍ ഇയാളെ കീഴടക്കുകയായിരുന്നു.

പണം സമ്പാദിക്കാന്‍ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ലഹരികടത്തുകാരനായി

സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന രവീഷ് ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേര്‍പ്പെട്ടിരുന്ന ഇയാള്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പ്രവീണ്യവും, വാക്ചാതുര്യവും കൊണ്ട് ലഹരിക്കടത്തിലെ ഇടനിലക്കാരില്‍ വളരെ പെട്ടെന്ന് പ്രധാനിയായി മാറുകയായിരുന്നു. ലഹരി സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ് , ഒറ്റന്‍ എന്നീ പെരുകളില്‍ രവീഷ് അറിയപ്പെട്ടു തുടങ്ങി. ഇയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. തന്റെ കൈവശം ഉള്ള മയക്കുമരുന്നുകള്‍ സൂക്ഷിക്കാനും, കൈമാറ്റം ചെയ്യുന്നതിനും നൂതന മാര്‍ഗങ്ങളാണ് ഇയാള്‍ സ്വീകരിച്ചു വന്നിരുന്നത്.

നടപടികള്‍ ശക്തമായിതന്നെ തുടരും- ജില്ലാ പോലീസ് മേധാവി

ലഹരിക്കെതിരെയും ലഹരിക്കടത്തുകാര്‍ക്കെതിരെയും ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. കൃത്യമായ നിരീക്ഷണവും പരിശോധനയുമാണ് ജില്ലയിലും ജില്ലാതിര്‍ത്തികളിലും നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വാണിജ്യാടിസ്ഥാനത്തില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ വേട്ട പോലീസ് നടത്തിയിരുന്നു. 20.11.2025 വ്യാഴാഴ്ച ബത്തേരി മന്തേട്ടിക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം, 22.11.2025 ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം, മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എന്നിങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്. വലിയ ലഹരി ശൃംഖലയെയാണ് പോലീസ് തകര്‍ത്തത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here