10.1 C
London
Thursday, April 30, 2026

‘ഷാരോണ്‍ കഞ്ചാവ് കേസിലെ പ്രതി, കോളജിന് മുന്നിലിട്ടും മര്‍ദ്ദിച്ചു, ഫോണ്‍ ചെയ്യാന്‍ പോലും അനുവാദമില്ല’; അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

- Advertisement -spot_img

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോണ്‍ വിളിക്കാന്‍ പോലും അര്‍ച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസില്‍ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാല്‍ പിന്നീട് ഷാരോണ്‍ ജോലിക്ക് പോലും വിട്ടില്ല. ബിടെക് എടുത്ത് കാനഡയില്‍ സെറ്റില്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവ് അര്‍ച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിര്‍ത്തിയ പോലെയാണ് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാന്‍ ഷാരോണ്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു.

‘ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.

ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here