കമൽ ഹാസന്റേതായി ആരാധകർ എപ്പോഴും സംസാരിക്കുന്ന ചിത്രമാണ് മരുതനായകം. 27 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സിനിമ പല കാരണങ്ങൾ കൊണ്ടും പാതിവഴിയിൽ നിൽക്കുകയായിരുന്നു. ചിത്രത്തിലെ നിർണായകരംഗങ്ങൾ അന്ന് ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കമൽ ഹാസൻ പറഞ്ഞ മറുപടി ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ്.
കമലിന്റെ വാക്കുകൾ സോഷ്യൽ പുതിയ ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ്. മരുതനായകം എന്ന ചിത്രം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് കമൽ ഹാസൻ പറഞ്ഞത്. ഗോവയിൽ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് കമൽ ഹാസൻ പ്രതികരിച്ചത്.
“ആ സിനിമ വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ടെക്നോളജി ഒരുപാട് അഡ്വാൻസ്ഡ് ആയ കാലഘട്ടത്തിൽ അതും സാധ്യമാകും എന്നാണ് ഞാൻ കരുതുന്നത്”, കമൽ ഹാസൻ പറഞ്ഞു. കമൽ ഹാസൻ നേതൃത്വം നൽകുന്ന രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച് രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ എന്ന ചിത്രം IFFI-യിൽ ഇത്തവണ ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗോവയിലെത്തിയത്. എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു മരുതനായകം ഔദ്യോഗികമായി ആരംഭിച്ചത്. 1997 ൽ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തിയിരുന്നു. 85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽ ഹാസന്റെ രാജ്കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്.
ഇളയരാജയായിരുന്നു സംഗീതം. കന്നഡ താരം വിഷ്ണുവർദ്ധൻ, നാസർ, നസറുദ്ദീൻ ഷാ, ഓം പുരി, അമരീഷ് പുരി എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ചില മികച്ച നടന്മാരെ പ്രധാന വേഷങ്ങൾക്കായി തിരഞ്ഞെടുത്തു. അമിതാഭ് ബച്ചനും രജനികാന്തും അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
1999 ൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നേരത്തെ രാജമൗലി ചിത്രം ‘വാരണാസി’യുടെ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മരുതനായകം വീണ്ടും ട്രെൻഡ് ആയിരുന്നു. ഗ്രാഫിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമൽ ഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

