വയനാട്: തേൻ ശേഖരിക്കാനായി വനത്തിലേക്ക് പോയി കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും. അട്ടമല ഏറാട്ടുകുണ്ട് ഉന്നതി കോളനിയിലെ കൃഷ്ണൻ, എട്ടുമാസം ഗർഭിണിയായ ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് കാണാതായത്.
ഗർഭിണിയായ ലക്ഷ്മിക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ കണ്ടെത്താൻ ഇന്നലെ വനംവകുപ്പും പോലീസും തിരച്ചിൽ നടത്തിയിരുന്നു. വനത്തിലെ ഗുഹകളും പുഴയോരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ. ഇവരുടേതെന്ന് സംശയിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥരെ കാണുമ്പോൾ ഇവർ ഒഴിഞ്ഞുമാറിപ്പോകുന്നതാകാമെന്നാണ് സൂചന.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാം തീയതി മേപ്പാടിയിലെത്തി ബാങ്കിൽ നിന്ന് പണമെടുത്ത ശേഷം സാധനങ്ങൾ വാങ്ങിയതിന് ശേഷമാണ് ഇവരെ കാണാതായത്.

