ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചത് ഒരു സ്വിസ് ആപ്ലിക്കേഷന്‍ വഴിയാണെന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ മാപ്പുകള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം പ്രതികള്‍ പങ്കുവച്ചത് ഈ ആപ്പ് വഴിയാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. (planned attack through Swiss app| delhi blast)
ഡോ. ഉമര്‍ ഉന്‍ നബി, ഡോ. മുസാമില്‍ അഹമ്മദ് ഗനാരേ, ഡോ. ഷഹീന്‍ ഷാഹീദ് എന്നീ മൂന്ന് പേരും ഈ ആപ്പ് ഉപയോഗിച്ചെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ക്രിപ്റ്റഡ് മെസേജ് ആപ്പാണ് ഇത്. ആക്രമണത്തിന് മുന്‍പായി പ്രതികള്‍ 26 ലക്ഷം രൂപ സമാഹരിച്ചുവെന്നും ഇത് സൂക്ഷിക്കാന്‍ ഉമറിനെ ഏല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിസംബര്‍ 6 ന് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി ഇട്ടതായും സൂചന ലഭിച്ചിട്ടുണ്ട്. ആറിടങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ ആയിരുന്നു പദ്ധതി. ലക്ഷ്യങ്ങളില്‍ കൊണാട്ട് പ്ലേസ്, മയൂര്‍ വിഹാര്‍, റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗ് എന്നിവിടങ്ങള്‍ ഉള്‍പ്പെട്ടതായാണ് വിവരം.
ആക്രമണത്തിനായി വൈറ്റ് കോളര്‍ സംഘം 26 ലക്ഷം രൂപ സമാഹരിച്ചു. പണം ഡോ ഉമറിന് കൈമാറിയതായാണ് മൊഴി. ഡോ മുസാമിലിന്റെ സര്‍വകലാശലയിലെ മുറിയിലാണ് ഗൂഢാലോചന നടന്നത്. ബോംബ് നിര്‍മ്മാണത്തിനായി സര്‍വകലാശാല ലാബില്‍ നിന്നും രസവസ്തുക്കള്‍ മോഷ്ടിച്ചു. ഡോ.മുസാമിലിന്റെ മുറിയില്‍ ബോംബ് നിമ്മിക്കാന്‍ പരീക്ഷണങ്ങള്‍ നടത്തിയതായും കണ്ടെത്തി.

