മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി പെയ്ത കനത്ത മഴയെ തുടർന്ന് 11,800 ലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്തമഴ ജനജീവിതം ദുസ്സഹമാക്കി. കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മുംബൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലകപ്പെട്ടു. റോഡ്ഗതാഗതം തകരാറിലായി. ലോക്കൽ ട്രെയിനുകൾ വൈകി. നഗരത്തിൽ 120.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അന്ധേരി സബ്‌വേ ഉൾപ്പെടെ നഗരത്തിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടനുഭവപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനക്കമ്പനികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ യാത്രകൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് നിർദേശിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ ഇടവിടാതെയുള്ള മഴ ദുരിതപ്പെയ്ത്തായി. ഇതോടെ നവരാത്രി ആഘോഷങ്ങളുടെ നിരവധി തുറന്ന വേദികൾ ഗർബ ഡാൻസുകൾ റദ്ദാക്കി. അതെ സമയം ശനി ഞായർ ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്ന ഓണാഘോഷങ്ങളും മെഗാ കൈകൊട്ടിക്കളിയും കനത്ത മഴയിലും ആവേശം ചോരാതെ ആഘോഷിച്ചു

