10.4 C
London
Friday, April 24, 2026

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി, യുഎഇ മുന്‍ ക്യാപ്റ്റന്‍ സി പി റിസ്വാന്‍ വിരമിച്ചു

- Advertisement -spot_img

ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയായി. തലശ്ശേരി സ്വദേശിയായ റിസ്വാന്‍ 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ റിസ്വാന്‍ യുഎഇ ടീമിന്റെ നായകനായി ഇറങ്ങി ചരിത്രമെഴുതിയിരുന്നു. ജോലിക്കായി 2014ല്‍ യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവില്‍ 2019ല്‍ ദേശീയ ടീം അംഗമായി. മുന്‍നിര ബാറ്ററും ലെഗ് സ്പിന്നറുമാണ്. 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണു രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2020ല്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ കന്നി രാജ്യാന്തര സെഞ്ച്വറിയും നേടി. 29 ഏകദിനങ്ങളിലായി 736 റണ്‍സ് സ്വന്തമാക്കി. ഏഴ് ട്വന്റി20-യില്‍ 100 റണ്‍സാണ് സമ്പാദ്യം.

കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടര്‍ 25 ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ചതും റിസ്വാന്‍ തന്നെയായിരുന്നു. 2011 സീസണില്‍ കേരള രഞ്ജി ടീമില്‍ അംഗമായി. വിജയ് ഹസാരെ ടൂര്‍ണമെന്റിലും പങ്കെടുത്തു. എമിറേറ്റ്സ് എയര്‍ലൈനില്‍ ഉദ്യോഗസ്ഥനാണ്. തലശ്ശേരി സ്വദേശി അബ്ദുറൗഫിന്റെയും നസ്രീന്‍ റൗഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here