6.6 C
London
Friday, April 24, 2026

തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും

- Advertisement -spot_img

ആനക്കാംപൊയിൽ:കള്ളാടി – മേപ്പാടി – ആനക്കാംപൊയിൽ തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക്  പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ  സെന്റ്‌ മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ താമരശ്ശേരി – വയനാട് ചുരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത
കോഴിക്കോടിന്റെയോ വയനാടിന്റെയോ മാത്രം പദ്ധതിയല്ല. സംസ്ഥാനത്തിന്റെ  വികസന പദ്ധതിയായി ലോകത്തിന് മാതൃകയാവും.
കേരളത്തിലെ മലയോര മേഖല മുൻകാലങ്ങളിൽ പശ്ചാത്തല സൗകര്യത്തിൽ അപര്യാപ്തതയാൽ പ്രയാസപ്പെട്ടിരുന്നു.
ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ മലയോര ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ്. കാർഷിക-വ്യാപാര മേഖലക്ക് ടണൽ റോഡ് കൂടുതൽ പ്രയോജനപ്പെടും. മലബാറിലെ ജനങ്ങൾക്ക് കർണാടകയിലേക്കുള്ള യാത്ര സുഗമമാകും. തുരങ്ക പാത പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിൽ ആകർഷണമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വയനാട് ജില്ലയിൽ കോവിഡ് കാലത്തേക്കാളും 16.21 ശതമാനം അധികം ആഭ്യന്തര സഞ്ചാരികൾ എത്തിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ജില്ലയിൽ 24.46 ശതമാനം വർധനവുണ്ടായി.
ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ടണൽ റോഡ്
സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള എല്ലാ യാത്രാ മാർഗങ്ങളും സർക്കാർ സാധ്യമാക്കും.
ചുരത്തിലെ 6,7,8 വളവുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കി കഴിഞ്ഞു. ജില്ലയിലേക്കുള്ള ബദൽപാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിൻ്റെ നിർമ്മാണത്തിനായി വനത്തിനകത്ത് 6.5 കിലോ മീറ്ററും വനേതര ഭാഗത്ത് 10 കിലോ മീറ്ററും പൂഴിത്തോട് വനേതര ഭാഗത്തെ 5 കിലോ മീറ്ററിലും സർവേ പൂർത്തിയാക്കി. വനമേഖലയോട് ചേർന്ന പ്രദേശത്തെ സർവേ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് പൂർത്തിയാക്കും. ഇൻവെസ്റ്റിഗേഷൻ പ്രവർത്തിക്കായി ഒന്നര കോടി രൂപ പൊതുമരാമത്ത് ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here