5.4 C
London
Friday, April 24, 2026

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

- Advertisement -spot_img

മുട്ടിൽ : ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാൻ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാർ അനുവദിച്ച 1. 11 കോടി രൂപ വകയിരുത്തിയാണ് വാഴവറ്റയിലും പരിയാരത്തും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ നിർമിച്ചത്. ആസ്പിരേഷൻ പദ്ധതിയിൽ നിന്നും 42 ലക്ഷം രൂപ വകയിരുത്തിയാണ് കല്ലുപ്പാടി ജനകീയാരോഗ്യ കേന്ദ്രം പൂർത്തീകരിച്ചത്.
വർഷങ്ങളായി സബ്സെന്ററുകളായി പ്രവർത്തിച്ചിരുന്ന ഈ മൂന്ന് കേന്ദ്രങ്ങളും ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു.
ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ,
ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ്,
മിഡിൽ ലെവൽ ഹെൽത്ത്‌ പ്രൊവൈഡർ, ആശ പ്രവർത്തകരുടെ സേവനം എന്നിവ ലഭ്യമാക്കും.
പ്രാരംഭ ചികിത്സകൾ, ഹീമോഗ്ലോബിൻ, വിളർച്ച, പനി, മലേറിയ, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി രോഗ നിർണയ പരിശോധനകൾ, മരുന്നുകൾ, ജല പരിശോധന, ക്ലോറിനേഷൻ, പകർച്ചവാധി നിർമാർജനത്തിന് ആവശ്യമായ ടെസ്റ്റുകളും ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. യോഗ, മെഡിറ്റേഷൻ, ആരോഗ്യ വിദ്യാഭ്യാസ സെമിനാറുകൾ, ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സൗകര്യമുണ്ട്.
രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തന സമയം. നിലവിൽ രാവിലെ ഫീൽഡ് സേവനങ്ങളും ഉച്ച കഴിഞ്ഞ് ക്ലിനിക്കൽ സേവനങ്ങളുമായാണ് ക്രമീകരിച്ചത്.
ഫീൽഡ് വർക്കിൽ ജൂനിയർ ഹെൽത്ത്‌ നഴ്സ് ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ ആരോഗ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കും. ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ പൊതുജന ആരോഗ്യകാര്യങ്ങളിലും മിഡിൽ ലെവൽ ഹെൽത്ത്‌ പ്രൊവൈഡർ ചികിത്ത ആവശ്യമായ രോഗികളെ കണ്ടെത്തി ആശുപത്രികളിലേക്ക് റഫർ ചെയ്യും.
മാലിന്യ സംസ്കരണത്തിന്
1.36 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
ഏകദേശം 4000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിലാണ് സെന്റർ നിർമിക്കുന്നത്. ഹരിതകർമ്മസേന വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാനായി പ്രത്യേകം കമ്പാർട്ട്മെന്റുകളും സേനാംഗങ്ങൾക്ക് ഡ്രസ്സിങ് റൂം, ശുചിമുറി സൗകര്യങ്ങൾ, സംരംഭങ്ങൾ ആരംഭിക്കാൻ കടമുറികൾ, കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.
മുട്ടിൽ ഗ്രാമപഞ്ചായത്തിൽ പ്രതിമാസം ശരാശരി 16 ടൺ മാലിന്യമാണ് ശേഖരിക്കപ്പെടുന്നത്. നവീന സൗകര്യങ്ങളോടെ ഉയരുന്ന കളക്ഷൻ സെന്റർ പ്രവർത്തന സജ്ജമാകുന്നതോടെ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാവുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
എം.എൽ.എ ടി സിദ്ദീഖ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കൽ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധാകരൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ മാങ്ങാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here