9.9 C
London
Saturday, April 25, 2026

ചര്‍ച്ചകള്‍ രാജിയിലേക്ക്, കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

- Advertisement -spot_img

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിര്‍ന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും ഈ നടപടിക്ക് കഴിയും. രാജി അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കാനായിരിക്കും എഐസിസി നിര്‍ദേശിക്കുക. രാജിയുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി എന്നിവര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം തേടിയിട്ടുമുണ്ട്.

അതേസമയം, മാധ്യമ വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തിലുള്ള ഈ നീക്കം തന്നെ ധാരാളമാണെന്നാണ് ഇവരുടെ വാദം. വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായി ഷാഫി പറമ്പിലും ഈ നിലപാടാണ് സ്വീകരിച്ചത്. രാഹുല്‍ രാജിവച്ച് മാന്യത കാണിക്കണം എന്ന് പാലക്കാട് കോണ്‍ഗ്രസിനുള്ളിലും അഭിപ്രായം ശക്തമാണ്. ഡിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ ഇതിനോടകം എത്തുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അടൂരിലെ വീട്ടിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് രാഹുലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്ര എന്നാണ് വിവരം. മൂന്ന് ദിവസമായി മറ്റു പരിപാടികള്‍ ഒഴിവാക്കി വീട്ടിലായിരുന്നു രാഹുല്‍ ഉണ്ടായിരുന്നത്. വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് രാഹുലിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം രാഹുല്‍ റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here