7.9 C
London
Thursday, April 23, 2026

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

- Advertisement -spot_img

-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).

ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.

വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ സമയം സൗരോർജ്ജവും രാത്രിയിൽ കാറ്റിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമായ വിൻഡ് ടർബൈൻ സജ്ജീകരിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് പുതിയ ദിശ കൂടി തുറന്നിരിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

അനർട്ട്, നബാർഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, എൻജിഒ ആയ ശ്രേയസ് എന്നിവ സംയുക്തമായി വകയിരുത്തിയ 10,40400 രൂപ ചിലവിലാണ് മൂന്നു കാറ്റാടി യന്ത്രങ്ങളും 15 ഓളം സൗരോർജ്ജ തെരുവ് വിളക്കുകളും ഉന്നതിയോട് ചേർന്ന് സജ്ജീകരിച്ചത്. 500 വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിൻഡ് ടർബൈയ്ൻ കുടുംബങ്ങൾക്കും ചെറിയ സ്ഥാപനങ്ങൾക്കും സ്വയംപര്യാപ്തമായ വൈദ്യുതി ഉത്പാദനത്തിന് മികച്ച മാർഗമാണ്.

സോളാർ പാനലുകളുമായി ചേർന്ന് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതിലൂടെ സ്ഥിരതയുള്ള വൈദ്യുതി ലഭ്യത ഭാവിയിൽ ഉറപ്പാക്കാൻ കഴിയും. ഭാവിയിൽ കെഎസ്ഇബിയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും സാധിക്കും.

വീടുകളുടെ നിർമാണ പ്രവൃത്തിയും വൈദ്യുതി ഉൽപ്പാദനവും പൂർത്തിയായ ഉന്നതിയിലേക്ക് ഇനി ഗുണഭോക്തൃ കുടുംബങ്ങൾ മാറി താമസിക്കുകയേ വേണ്ടൂ.

24 വീടുകൾക്ക് ചെലവ് 1.44 കോടി

എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക പാർപ്പിട സമുച്ചയങ്ങളാണ് സബർമതി നഗറിൽ
സാക്ഷാത്കരിച്ചത്. 2015 – 20 കാലഘട്ടത്തിലെ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തി തുടക്കം കുറിച്ചത്. 2020 അവസാനം പ്രവൃത്തി തുടങ്ങി.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് 21 ലക്ഷം രൂപ ചിലവിട്ടാണ് 1.21 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയത്. ഒരേക്കർ 24 വീടുകൾക്ക് വേണ്ടിയും 17 സെന്റ് വഴിക്ക് വേണ്ടിയും 4.5 സെന്റ് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയും മാറ്റി. രണ്ട് കിടപ്പ് മുറി, ഹാൾ, സിറ്റ് ഔട്ട്‌, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടർ ടാങ്ക് ഉൾപ്പെടെയാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്.

സംസ്ഥാന വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ഹഡ്കോ ധനസഹായവും ഉപയോഗിച്ചാണ് തുക കണ്ടെത്തിയത്. ഒരു കുടുംബത്തിന് 6 ലക്ഷം രൂപ നിരക്കിൽ 1.44 കോടി രൂപ ഭവന നിർമാണത്തിന് ചിലവായി.

ജൽ ജീവൻ മിഷന്റെ കുടിവെള്ള കണക്ഷന് പുറമെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ, മാലിന്യ സംസ്കരണത്തിന് ആധുനിക ഉപാധികൾ, ഇന്റർലോക്ക് പതിപ്പിച്ച വഴി എന്നിവയെല്ലാം ഇവിടെ സജ്ജമാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here