തൊണ്ടർനാട് : പുരിഞ്ഞി കണ്ടത്ത് മഴയുത്സവം ആഘോഷമാക്കി തൊണ്ടർനാട് സി ഡി എസ്സിലെ ബാലസഭ കുട്ടികൾ. വയനാട് ജില്ലാ കുടുംബശ്രീ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ ജൂൺ , ജൂലൈ, ഓഗസ്റ്റ് മാസത്തിൽ തുടർച്ചയായി സംഘടിപ്പിക്കുന്ന മഴയുത്സവത്തിന്റെ 50-ാം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോൾ മഡ് കബഡി മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും കാണികളുടെ ആവേശം കൊണ്ടും നവ്യാനുഭവമായി മാറി. മഴയുത്സവം 2025 അമ്പതാം ദിനത്തിൻ്റെ ജില്ലാതല ആഘോഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്തിലെ ബാലസഭ പഞ്ചായത്ത് ആർ പി ബൈജു ഐസക് അധ്യക്ഷനായി.കനത്ത മഴയെ കൂസാതെ പുരിഞ്ഞി വയലിൽ നടന്ന
മഡ്ഫുട്ബോളിൽ 24 ടീമുകൾ പങ്കെടുത്തപ്പോൾ ജൂനിയർ വിഭാഗത്തിൽ സ്റ്റാലിൻസ് എഫ് സി ജേതാക്കളായി. ഫൈറ്റേഴ്സ് എഫ് സി രണ്ടാം സ്ഥാനം നേടി.സീനിയർ വിഭാഗത്തിൽ നവോദയ എഫ് സി ജേതാക്കളായി. മട്ടിലയംഎഫ് സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മഡ് കബഡി മത്സരത്തിൽ ലെജൻഡ്‌സ് ടീം ചാമ്പ്യൻമാരായി. ടീം മാൽഗുടി രണ്ടാം സ്ഥാനം നേടി. മത്സരത്തിലെ വിജയികൾക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. ശങ്കരൻ മാസ്റ്ററും കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി. എം.സി വി.കെ റജീനയും തിരുനെല്ലി ആദിവാസി സമഗ്ര വികസന സ്പെഷൽ കോർഡിനേറ്റർ സായി കൃഷ്ണനും ട്രോഫികൾ വിതരണം ചെയ്തു.പഞ്ചായത്ത് സാക്ഷരത പ്രേരക് ഷാജു മോൻ എം ആർ സ്വാഗതവും പാത്തൂട്ടി ടീച്ചർ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള ട്രോഫി ബ്രെയിൻ വേ ഡി റ്റി ഡി സി സ്പോൺസർ ചെയ്തു. മഴയുത്സവത്തിൻ്റെ ഭാഗമായി ജില്ലയിലെ ബാലസഭകളിൽ മഴമാപിനി നിർമാണം മഴയളവ് ശേഖരണം, മഴഗാനാലാപനം,
കുട അലങ്കാരം, ചിത്രരചന, കടലാസ് തോണി നിർമാണം, മഴച്ചൊലുകളുടെ അവതരണം, മഴയോർമകളുടെ അവതരണം,
മഴവെള്ള സംഭരണ രീതികളുടെ അവതരണം തുടങ്ങിയ ഇനങ്ങളിലും സി.ഡി.എസ് തലത്തിൽ മഡ് ഫുട്ബോൾ, മഡ്കബഡി, മഴ നടത്തം, മഴയുടെ ശാസ്ത്രം വിശദീകരിക്കുന്ന ശാസ്ത്രക്ലാസ് തുടങ്ങിയ പരിപാടികളും തിമർത്തു പെയ്യുന്ന മഴയിലും അവധിയില്ലാതെ കുട്ടികളുടെ വർധിച്ച പങ്കാളിത്തത്തോടെ നടന്നു വരുന്നു.
മഴയുത്സവത്തിൻ്റെ ജില്ലാതല പരിപാടി ഈ മാസം സംഘടിപ്പിക്കും . അംബ്രല്ലാ ഡാൻസ്, മഴക്കഥ രചന, മഴക്കവിത രചന, കൊളാഷ് നിർമാണം, മഴപ്പാട്ടുകളുടെ അവതരണം, നർമ്മപ്പെയ്ത്ത് സ്റ്റാൻ്റപ് കോമഡി, മഴബന്ധവാക്കുകളുടെ അവതരണം, റീൽ നിർമാണം, മഴച്ചിത്രം അടിക്കുറിപ്പ് മത്സരം തുടങ്ങിയ വിവിധ ഇനങ്ങളിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളോടെ മൂന്നു മാസത്തോളം ആവേശപ്പെരുമഴ പെയ്യിച്ച മഴയുത്സവം 2025 ന് തിരശ്ശീല വീഴും.

