ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടി പരാതി നൽകിയെങ്കിലും നാരായൺപൂർ പൊലീസ് സ്വീകരിച്ചില്ല. സംഭവസ്ഥലം ദുർഗ് പരിധിയിൽ ആണെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ആയി പരാതി നൽകുമെന്ന് പെൺകുട്ടികൾ അറിയിച്ചിട്ടുണ്ട്. ജ്യോതി ശർമ, കണ്ടാലറിയാവുന്ന ബജ്രഗദൾ പ്രവർത്തകർ എന്നിവർക്കെതിരെയാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

