കോഴിക്കോട്:പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെതിരായ സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര ആരോപണങ്ങള്‍. പിവി അന്‍വര്‍ എംഎല്‍എയുമായി സുജിത് ദാസ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുജിത് ദാസ് അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും സുജിത് ദാസിന്റെ ഇത്തരം പ്രവൃത്തികള്‍ നിയമസംവിധാനങ്ങളോടുള്ള പൊതുജനത്തിന്റെ വിശ്വാസത്തെ ബാധിച്ചെന്നുമാണ് വിമര്‍ശനം.
‘സുജിത് ദാസിന്റേത് സത്യപ്രതിജ്ഞാ ലംഘനമാണ്, പൊലീസ് സേനയുടെ മേല്‍ നിഴല്‍വീഴ്ത്തി. പിവി അന്‍വറുമായി നടത്തിയ സംഭാഷണത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ സംസാരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അത് പൊലീസ് സേനയുടെ വിശ്വാസ്യതയെ തകര്‍ത്തുവെന്നും’ ഉത്തരവില്‍ പറയുന്നു.
ഗുരുതര ആരോപണങ്ങളാണ് നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍, സുജിത് ദാസിനും എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയും ഉന്നയിച്ചിരുന്നത്. മുന്‍ മലപ്പുറം എസ്.പി കൂടിയായ സുജിത് ദാസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും എസ്.പി ക്യാമ്പിലെ മരം മുറിച്ചെന്നടക്കമുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു.

