5.1 C
London
Saturday, April 25, 2026

ഇന്ധനവില കുറയുമോ?, അസംസ്‌കൃത എണ്ണവില ഒന്‍പത് മാസത്തെ താഴ്ന്ന നിലയില്‍, ബാരലിന് 73 ഡോളര്‍

- Advertisement -spot_img

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിലേക്ക് ആണ് താഴ്ന്നത്. ഇതോടെ രാജ്യത്ത് ഇന്ധനവില കുറയുമോ എന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ച സ്വീകാര്യത കാരണം ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയില്‍ എണ്ണയുടെ ആവശ്യകതയില്‍ കുറവ് ഉണ്ടാവുമോ എന്ന ആശങ്കയാണ് മുഖ്യമായി എണ്ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ, ലിബിയന്‍ ക്രൂഡ് ഉല്‍പാദനവും കയറ്റുമതിയും സ്തംഭിക്കാന്‍ ഇടയാക്കിയ തര്‍ക്കം പരിഹരിക്കാനുള്ള സാധ്യത വര്‍ധിച്ചതും ബ്രെന്റ് ക്രൂഡിന്റെ വില കുറയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലിബിയയില്‍ നിന്ന് കൂടി എണ്ണ എത്തുന്നതോടെ ലഭ്യത വര്‍ധിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഒക്ടോബറോടെ ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എണ്ണ വിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും കുതിപ്പിന് ഇടയാക്കി. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നി ഓഹരികള്‍ ഒരു ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് കുതിച്ചത്. പെയിന്റ് കമ്പനികളില്‍ ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡിഗോ പെയിന്റ്‌സ്, ഷാലിമാര്‍ പെയിന്റ് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയത്. എണ്ണ വില കുറഞ്ഞത് എണ്ണവിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കുമെന്ന വിലയിരുത്തലാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here