7.9 C
London
Thursday, April 23, 2026

എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു

- Advertisement -spot_img

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്.

ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ കെയറിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്. നേരത്തെ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശവാസികള്‍ക്ക് വേണ്ടി മേപ്പാടിയില്‍ ‘റീ സ്റ്റോര്‍’ എന്ന പേരില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റെഡിമെയ്ഡ് വസ്ത്ര ശേഖരണത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ കല്‍പ്പറ്റയിലും കുന്നമ്പറ്റയിലുമായി വീട്ടുപകരണങ്ങളുടെയും, ഭക്ഷണസാധനങ്ങളുടെയും വിതരണം ആരംഭിച്ചിരുന്നു.

വിവിധ ഘട്ടങ്ങളിലായി വീട്ടിലേക്ക് ആവശ്യമായ കട്ടില്‍, കസേര, ബെഡ്, മിക്‌സി, ഡൈനിങ്ങ് ടേബിള്‍, പാത്രങ്ങള്‍, അയേണ്‍ ബോക്‌സ്, ഇന്‍ഡക്ഷന്‍ കുക്കര്‍, കുക്കര്‍ ഉള്‍പ്പെടെയുള്ള വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുപ്പതില്‍ അധികം വരുന്ന ആളുകള്‍ക്കാണ് ഇത്തരത്തിലുള്ള സാധന സാമഗ്രികള്‍ ഒരുമിച്ച് വാഹനങ്ങളില്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്. എംഎല്‍എ കെയറിന്റെ പ്രവര്‍ത്തനം മാതൃകാപരവും ജനങ്ങളെ ഈ വേദനയുടെ സമയത്ത് ചേര്‍ത്തു നിര്‍ത്തുന്ന കരുതല്‍ നടപടിയായി മാറിയെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് ഇത്തരം ബാക്ക് ടു ഹോം കിറ്റുകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ എം എല്‍ എ കെയറിന്റെ ഭാഗമായി ഉണ്ടാകുമെന്നും കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ അധ്യക്ഷത വഹിച്ചു. പി പി ആലി, കെ വി പോക്കര്‍ ഹാജി, ബി സുരേഷ് ബാബു, സലീം മേമന, തിരുഹൃദയ ചര്‍ച്ച് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍, ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയി, എന്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here