6.7 C
London
Wednesday, April 22, 2026

കാണിക്ക മോഷ്ടിച്ചു, ജീവനക്കാർ കോടികൾ തട്ടി; ശബരിമലയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്

- Advertisement -spot_img

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ എട്ടു കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടു. ധനലക്ഷ്‌മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചിൽ 942 ഇടപാടുകളിലായി പതിനൊന്നര കോടിയോളം രൂപയും നിക്ഷേപിക്കപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദേവസ്വം ബോർഡിലെ ദിവസവേതനക്കാർ, ശാന്തിമാർ, കീഴ്‌ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തെ മറ്റ് ജീവനക്കാർ എന്നിവരാണ് ഈ വൻ തുകകൾ നിക്ഷേപിച്ചത്. മാളികപ്പുറം മേൽശാന്തി മാത്രം 46.5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരായ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഇത്ര വലിയ തുക എത്തിയത് ഗൗരവകരമായ അഴിമതിയുടെ സൂചനയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഭക്തർ കൊണ്ടുവരുന്ന പൂജാസാധനങ്ങളിൽ സമർപ്പിക്കുന്ന നാണയങ്ങളും നോട്ടുകളും ജീവനക്കാർ വ്യാപകമായി കൈക്കലാക്കി. കാണിക്ക വഞ്ചി തുറക്കുമ്പോൾ പുറത്തേക്ക് വീഴുന്ന പണം മോഷ്‌ടിച്ചും പലരും സാമ്പത്തിക ലാഭമുണ്ടാക്കി. കൂടാതെ, നെയ്യഭിഷേകം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളിൽ ഭക്തരെ സഹായിക്കുന്നതിൻ്റെ പേരിൽ നിയമവിരുദ്ധമായി പണം ഈടാക്കിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here