6.7 C
London
Wednesday, April 22, 2026

‘മമ്മൂട്ടി പറഞ്ഞ കണ്‍സേണ്‍ മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും എനിക്കെതിരായി പ്രചരിപ്പിച്ചു’; വിവാദത്തില്‍ കെ റഫീഖ്

- Advertisement -spot_img

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശത്തിനിടെ മമ്മൂട്ടി നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. മമ്മൂട്ടി പറഞ്ഞ കണ്‍സേണ്‍ മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും തനിക്കെതിരായി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് കെ റഫീഖിന്റെ പ്രതികരണം. റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് റഫീഖിന്റെ പ്രതികരണം.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മമ്മുട്ടി റഫീഖിനെ വിഡിയോ കോളില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രതികരണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിലാണ് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടപെട്ടത്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. ഇന്ന് മമ്മൂട്ടി നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും റഫീഖ് പറയുന്നു.

മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയതെന്നും റഫീഖ് പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

മലയാളത്തിന്റെ മഹാനടന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള്‍ അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്‌നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്.

മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here