ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ സൈമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഹർഷ് ദുബെയാണ് ഇന്ത്യൻ വിജയശിൽപ്പി.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ മുന്നോട്ടുവെച്ച 136 വിജയലക്ഷ്യം ഇന്ത്യ എ 17.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഹർഷ് ദുബെ 44 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 19 പന്തിൽ 30 റൺസെടുത്ത നമൻ ധീർ, 24 പന്തിൽ 23 റൺസെടുത്ത നേഹൽ വധേര എന്നിവരും തിളങ്ങി.
ക്യാപ്റ്റൻ ജിതേഷ് ശർമ്മ ഒരു പന്തിൽ നാലു റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി 12 റൺസും പ്രിയാൻഷ് ആര്യ 10 റൺസുമെടുത്ത് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഒമാൻ വസിം അലിയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അലി 45 പന്തിൽ 54 റൺസെടുത്തു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാൻ 9 വിക്കറ്റിന്റെ വിജയം നേടിയിരുന്നു.

