6.7 C
London
Wednesday, April 22, 2026

കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്നു; സിന്ധു നദീജലക്കരാര്‍ പുനഃസ്ഥാപിക്കണമെന്ന് വീണ്ടും പാകിസ്ഥാന്‍, പ്രതികരിക്കാതെ ഇന്ത്യ

- Advertisement -spot_img

ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ (Indus Waters Treaty ) മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ഇന്ത്യക്ക് കത്ത് നല്‍കി. ഇത് നാലാം തവണയാണ് ആവശ്യവുമായി പാകിസ്ഥാന്‍ ഇന്ത്യയെ സമീപിക്കുന്നത്.

പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ് ആണ് ജല്‍ശക്തി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെള്ളത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാകിസ്ഥാന്റെ നിലപാട്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍. പാകിസ്ഥാന്റെ ആവശ്യത്തോട് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് നേരത്തെ മൂന്ന് തവണ പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാന്‍ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു.

26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജലകരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കാതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിന്ന പിന്നാലെയായിരുന്നു ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നത്.

അതേസമയം, വെള്ളം വഴിതിരിച്ച് വിട്ടും, കൂടുതല്‍ സംഭരിച്ചും, അണക്കെട്ടുകള്‍ തുറന്ന് വിട്ടും സിന്ധു നദി കരാറുമായി ബന്ധപ്പെട്ട നദികളില്‍ ഇന്ത്യ ഇടപെടല്‍ കര്‍ശനമാക്കുന്നത് പാകിസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന. വിഷയത്തില്‍ എത്രയും വേഗം പരിഹാരം പാക് സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ശക്തമാണ്. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here