തൃശൂർ: ജില്ലയിലെ സ്വർണാഭരണ ശാലകളിൽ സംസ്ഥാന ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജന്റ്സ് ഓപ്പറേഷൻ. മിന്നൽ റെയ്ഡിൽ 104 കിലോഗ്രാം അനധികൃത സ്വർണം പിടിച്ചെടുത്തു. 700ൽപരം ജിഎസ്ടി ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. ‘ടെറെ ദെൽ ഒറോ’ (സ്വർണ ഗോപുരം) എന്ന പേരിലായിരുന്നു ഓപ്പറേഷൻ.
റെയ്ഡ് വിവരം ഒരുവിധത്തിലും ചോരുന്നില്ലെന്ന് ഉറപ്പാക്കി എല്ലാ പഴുതുകളും അടച്ചായിരുന്നു നടപടി. പരിശീലനമെന്ന പേരിലാണ് ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്തത്. 5 ടൂറിസ്റ്റ് ബസുകളും ഏഴ് വാനുകളും ഇതിനായി ഉപയോഗിച്ചു. ജിഎസ്ടി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിൽ മാത്രം ഒപ്പറേഷൻ വിവരങ്ങൾ പങ്കുവച്ചു. എല്ലാ ജില്ലകളിലെയും മുഴുവൻ ഇന്റലിജൻസ് യൂണിറ്റുകൾ, എറണാകളും, തൃശൂർ, പാലക്കാട് ജില്ലകളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ജിഎസ്ടി ഓഡിറ്റ് ഓഫീസർമാർ തുടങ്ങിയവരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
എറണാകുളത്തും തൃശൂരുമായാണ് ഉദ്യോഗസ്ഥ സംഘങ്ങളെ പരിശീലനത്തിന്റെ പേരിൽ എത്തിച്ചത്. തൃശൂരിൽ എത്തിച്ച വാഹനങ്ങളിൽ വിനോദ സഞ്ചാര സംഘം എന്ന ബാനർ കെട്ടി വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കുകയായിരുന്നു. അയൽക്കൂട്ട സംഘങ്ങളുടെ ഉല്ലായാത്ര എന്ന പേരിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ വിന്യാസം.
തുടർന്ന് ആരംഭിച്ച ഓപ്പറേഷനിൽ 75 ഇടങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. തൃശൂർ ജില്ലയിലെ 38 വ്യാപരികളുടെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ, വിൽപന കേന്ദ്രങ്ങൾ, വസതികൾ എന്നിവടങ്ങളിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അവസാനിച്ചത്.

