പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ കാട്ടാനയുടെ സ്ഥിതി അതീവ ഗുരുതരം. പിൻകാലിന് പരുക്കേറ്റ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നില്ല. വനത്തിൽ താത്കാലിക സൗകര്യമൊരുക്കിയാണ് ആനയെ ചികിത്സിക്കുന്നത്. അതിനിടെ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു.
മലമ്പുഴ കൊട്ടേക്കാട് റെയിൽവേ ട്രാക്ക് മറികടക്കുന്നതിനിടെ രണ്ട് ദിവസം മുൻപാണ് കാട്ടാനയ്ക്ക് പരുക്കേറ്റത്. ആനയുടെ ശരീരത്തിൽ ട്രെയിൻ നേരിട്ട് ഇടിച്ചതിന്റെ പരുക്കുകൾ ഇല്ല. എന്നാൽ ആന്തരിക അവയവങ്ങളുടെ പരുക്ക് സാരമുള്ളതാണെന്ന് വെറ്റിനറി ഡോക്ടർമാർ പറയുന്നു. കാലിന്റെ കുഴ തെറ്റിയതാണെന്നാണ് നിഗമനം. സ്വയം എഴുന്നേൽക്കാൻ ആന ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ് വെറ്ററിനറി ഡോക്ടർ പറഞ്ഞു.
ആനയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി കഠിന പരിശ്രമത്തിലാണ് വനം വകുപ്പ്. സംഭവത്തിൽ വനം വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ട്രെയിനുകൾ വേഗ പരിധി പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

