9.9 C
London
Tuesday, April 28, 2026

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

- Advertisement -spot_img

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്.

1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ് സെല്‍, ഹജ് കമ്മിറ്റി ഓഫീസ്, അലോപ്പതി, ഹോമിയോ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.

വ്യാഴാഴ്ചയാണ് തീര്‍ത്ഥാടകരമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ നാളെ ക്യാംപില്‍ എത്തിച്ചേരണം. 450 പേരാണ് ആദ്യ സംഘത്തിലുള്ളത്. രാജ്യാന്തര ടെര്‍മിനലായ ടി3യില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ അവിടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഹജ് ക്യാംപിലേക്ക് എത്തിച്ചേരേണ്ടത്.

തീര്‍ത്ഥാടകരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്‌ലൈനാസ് എയര്‍വേയ്‌സാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുള്ള ഹജ് സര്‍വീസുകള്‍ നടത്തുന്നത്. മെയ് 8 നാണ് അവസാന വിമാനം. ആകെ 8341 തീര്‍ത്ഥാടകരാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here