ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക്. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് അംഗങ്ങളും തങ്ങൾക്കൊപ്പം ഉണ്ടെന്നും ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ബിജെപിയിൽ ലയിക്കുകയാണെന്നും രാഘവ് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ആംആദ്മി പാര്‍ട്ടി വിട്ട് പോവുകയാണ്, അതായത്, ഞാന്‍ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എഎപിയിലെ മൂന്നില്‍ രണ്ട് എംപിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു.
ആംആദ്മി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളില്‍നിന്നും ആ പാര്‍ട്ടി ഇപ്പോള്‍ അകന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ‘പതിനഞ്ചു വര്‍ഷമാണ് എഎപിക്കു വേണ്ടി ഞാന്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍നിന്ന് പാര്‍ട്ടി അകന്നുപോയിരിക്കുന്നു. തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാന്‍. പാര്‍ട്ടി വിടുന്ന ഞാന്‍ ജനങ്ങളിലേക്കാണ് പോവുന്നത്.’ ഛദ്ദ പറഞ്ഞു.
രാജ്യസഭയിലെ 10 എഎപി എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. ഭരണഘടനാപരമായ ലയന വ്യവസ്ഥകൾ പാലിക്കുന്നതിനാൽ ഇവർക്ക് എംപി സ്ഥാനം നഷ്ടമാകില്ല. ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിയിൽ ചേരും. ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദ കേന്ദ്രമന്ത്രി ആയേക്കുമെന്നാണ് സൂചന.
കൂറുമാറ്റനിയമപ്രകാരം ഏഴ് പേരെയും അയോഗ്യരാക്കാന്‍ ആവശ്യപ്പെടുമെന്ന് എഎപി പറഞ്ഞു. ഇവര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഓപ്പറേഷന്‍ താമരയാണ് ഉണ്ടായിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

