ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ലോക് ഭവനിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യസഭാംഗമായ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ചതോടെയാണ് സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രിക്ക് വഴിയൊരുങ്ങിയത്.
ഇന്നലെ പട്നയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ ഏകകണ്ഠേന തെരഞ്ഞെടുത്തത്. ലോക് ഭവനിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ സത്യ വാചകം ചൊല്ലി കൊടുക്കും. ഇന്നലെ സാമ്രാട്ട് ചൗധരി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല.
ബിഹാറിലെ പുതിയ സർക്കാരിന് തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് രാജിയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.

