തിരുവനന്തപുരം: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന ‘എല്‍നിനോ’ പ്രതിഭാസമാണ് മഴക്കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ ദക്ഷിണേന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും മഴയില്‍ കുറവുണ്ടാകാനാണ് സാധ്യത.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ എല്‍നിനോ രൂപപ്പെട്ടേക്കാം. ഇത് ഇന്ത്യയിലെ കാലവർഷത്തിന്റെ ശക്തി കുറയ്ക്കും. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂ. ഇത് ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കാലവർഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും മഴക്കുറവ് കൂടുതല്‍ പ്രകടമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ഗോപാല്‍ അറിയിച്ചു.

