10.1 C
London
Sunday, April 19, 2026

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

- Advertisement -spot_img

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ് ഉള്‍പ്പടെ അഞ്ച് മന്ത്രിമാര്‍ വിജയിക്കുമെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍.

ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിര്‍ത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകള്‍. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ എല്‍ഡിഎഫിന് അതേ ആധിപത്യം ഉണ്ടാകില്ലെന്നാണു വിശകലനം. കടുത്ത മത്സരത്തിനൊടുവില്‍ കടന്നുകൂടാനിടയുള്ള മണ്ഡലങ്ങളും പാര്‍ട്ടി വിജയക്കണക്കില്‍പെടുത്തിയിട്ടുണ്ട്. തുടര്‍ഭരണ സാധ്യതയെക്കുറിച്ച് ഒരേ സമ യം ഉത്കണ്ഠയും പ്രതീക്ഷയും നല്‍കുന്നതാണ് ജില്ലകളിലെ ഈ വിശകലനങ്ങള്‍.

കാസര്‍കോട് ജില്ലയിലെ 5 മണ്ഡലങ്ങളില്‍ കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ എന്നീ 3 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണു വിലയിരുത്തല്‍. ഉദുമയില്‍ കടുത്ത മത്സരമാണു നടന്നതെങ്കിലും കടന്നുകൂടും. ജില്ലയിലെ പല കേന്ദ്രങ്ങളിലും ന്യൂനപക്ഷ വോട്ട് ഏകീകരണം വ്യാപകമായത് യുഡിഎഫിന് അനുകൂലമാകുമോ എന്ന ആശങ്ക ശക്തം. കണ്ണൂര്‍ ജില്ലയില്‍ പേരാവൂരും ഇരിക്കൂറും ഒഴികെ ബാക്കി 9 മണ്ഡലങ്ങളിലും ജയിക്കുമെന്നാണു വിലയിരുത്തല്‍. ധര്‍മടം, പയ്യന്നൂര്‍, തളി പ്പറമ്പ്, മട്ടന്നൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞേക്കാം.

വയനാട്ടില്‍ മന്ത്രി ഒ.ആര്‍. കേളുവിന്റെ സിറ്റിങ് സീറ്റായ മാനന്തവാടിയിലും മത്സരം കടുത്തെന്നു വിലയിരുത്തല്‍. ജയിച്ചു കയറാമെന്നു പ്രതീക്ഷ. ബത്തേരിയില്‍ ചെറിയ വിജയസാധ്യത. കോഴിക്കോട് ജില്ലയിലെ ഇടതുകോട്ടകളില്‍ വിള്ളല്‍ വീണെന്ന തിരിച്ചറിവോടെയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ അവലോകനം. 13 സീറ്റുകളില്‍ എട്ടിടത്ത് കനത്ത വെല്ലുവിളി നേരിട്ടതായും അഞ്ച് സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. മലപ്പുറത്ത് പൊന്നാനിയും തവനൂരും ജയിക്കാമെന്നാണ് വിലയിരുത്തല്‍. പാലക്കാട് ഭൂരിപക്ഷം കുറഞ്ഞാലും പത്ത് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. തൃശൂരില്‍ തൃശൂര്‍, ചാലക്കുടി ഒഴികെ പതിനൊന്ന് മണ്ഡലങ്ങളിലും വിജയം നേടുമെന്നാണ് വിലയിരുത്തല്‍.

എറണാകുളത്ത് കഴിഞ്ഞ തവണ നേടിയ അഞ്ച് സീറ്റുകളും നിലനിര്‍ത്തും. തൃപ്പൂണിത്തുറയിലും വിജയസാധ്യയയുണ്ടെന്നാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ രണ്ട് സീറ്റ് ലഭിക്കും. കോട്ടയത്ത് ഏറ്റുമാനൂര്‍, പാലാ, കാഞ്ഞിരപ്പള്ളി. ചങ്ങനാശേരി, വൈക്കം എന്നിവയില്‍ വിജയപ്രതീക്ഷ. ആലപ്പുഴയില്‍ കൈവശമുള്ള എട്ട് മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. കൊല്ലത്ത് ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ ലഭിച്ചേക്കും. തിരുവനന്തപുരം ജില്ലയില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here