7.9 C
London
Sunday, April 19, 2026

‘ട്രാവിഷേകിന്റെ’ മിന്നലടിയില്‍ പതറി, പിന്നീട് പിടിച്ചു നിര്‍ത്തി; പഞ്ചാബിന് ജയിക്കാന്‍ 220 റണ്‍സ്

- Advertisement -spot_img

ചണ്ഡീഗഢ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ 220 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി പഞ്ചാബ് ബൗളിങ് എടുക്കുകയായിരുന്നു.

കത്തും ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും (ട്രാവിഷേക്) ചേര്‍ന്നു മിന്നല്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിനു നല്‍കിയത്. തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിടിച്ച് പോരാട്ടം പഞ്ചാബ് ക്യാംപിലേക്ക് നയിച്ചു.

ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മയേയും പഞ്ചാബ് മടക്കിയെങ്കിലും 8.3 ഓവറില്‍ എസ്ആര്‍എച് അപ്പോഴേക്കും 122 റണ്‍സിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ വെറും 49 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്. ശശാങ്ക് സിങാണ് ഒറ്റ ഓവറില്‍ ഇരുവരേയും മടക്കി ബാറ്റിങ് കൊടുങ്കാറ്റ് ശമിപ്പിച്ചത്.

അഭിഷേക് 28 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 74 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ട്രാവിസ് ഹെഡ് 23 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 38 റണ്‍സെടുത്തും പുറത്തായി.

പിന്നീടിറങ്ങിയവര്‍ക്ക് ഓപ്പണര്‍മാരുടെ വേഗം നിലനിര്‍ത്താനായില്ലെങ്കിലും മികച്ച സ്‌കോറിലെത്താന്‍ എസ്ആര്‍എചിനു അതു തടസമായില്ല. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ 3 ഫോറും ഒരു സിക്‌സും സഹിതം 17 പന്തില്‍ 27 റണ്‍സെടുത്തു.

ഹെയ്ന്റിച് ക്ലാസന്‍ 33 പന്തില്‍ 39 റണ്‍സെടുത്തു മടങ്ങി. അനികേത് വര്‍മ 9 പന്തില്‍ 18 റണ്‍സടിച്ചും സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലറ്റ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here