7.9 C
London
Sunday, April 19, 2026

കോളും എസ്എംഎസും മാത്രം, ഇന്റര്‍നെറ്റ് ഇല്ലാത്ത റീചാര്‍ജ് പ്ലാനുകളും വരുന്നു, ചെലവ് കുറയും; പുതിയ നിര്‍ദേശവുമായി ട്രായ്

- Advertisement -spot_img

ന്യൂഡല്‍ഹി: ഡാറ്റ ഇല്ലാതെ വെറും കോളിങും എസ്എംഎസ് സൗകര്യവും മാത്രമുള്ള താങ്ങാനാവുന്ന മൊബൈല്‍ പ്ലാനുകള്‍ പുറത്തിറക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ശുപാര്‍ശയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ ലഭ്യമായ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളില്‍ ഡാറ്റ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ട്രായ് ഇങ്ങനെയൊരു മാറ്റം നിര്‍ദ്ദേശിച്ചത്.

‘ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പതിമൂന്നാം ഭേദഗതി) റെഗുലേഷന്‍, 2026’ എന്ന കരട് നിയമത്തിലാണ് റെഗുലേറ്റര്‍ ഈ കാര്യം വ്യക്തമാക്കിയത്. ഓരോ ടെലികോം കമ്പനിയും കോളിങ്ങിനും എസ്എംഎസിനും മാത്രമായി ചുരുങ്ങിയത് ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും അവതരിപ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കമ്പനികള്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റിയുള്ള വളരെ കുറച്ച് പ്ലാനുകള്‍ മാത്രമാണ് നല്‍കുന്നതെന്നും ട്രായ് നിരീക്ഷിച്ചു.

ഇത്തരം വോയ്സ്-എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നും ട്രായ് ചൂണ്ടിക്കാണിച്ചു. ഡാറ്റ ഒഴിവാക്കുമ്പോള്‍ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്നും ട്രായ് കണ്ടെത്തി.

മുന്‍പുണ്ടായിരുന്ന മാറ്റങ്ങള്‍ ഫലപ്രദമല്ലാത്തതിനാലാണ് പുതിയ നിര്‍ദ്ദേശം കൊണ്ടുവരുന്നതെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ഉള്‍പ്പെട്ട പ്രത്യേക വാലിഡിറ്റി കാലയളവിലുള്ള ഓരോ പ്ലാനിനും തുല്യമായി, ഡാറ്റ ഇല്ലാത്ത കോളിങ്- എസ്എംഎസ് പ്ലാനുകള്‍ കൂടി സേവനദാതാക്കള്‍ നല്‍കണമെന്നതാണ് പ്രധാന ഭേദഗതി നിര്‍ദേശം. ഈ ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത് വലിയ ഗുണമാകും. ഈ നിര്‍ദ്ദേശത്തിന്മേല്‍ ട്രായ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഏപ്രില്‍ 28നകം അഭിപ്രായം പറയാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here