6.3 C
London
Tuesday, April 21, 2026

എസ്‌ഐആറില്‍ ബിജെപിക്ക് ‘പണി കിട്ടുമോ?’, നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

- Advertisement -spot_img

തിരുവനന്തപുരം: 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന കേരളത്തില്‍ ഇത്തവണ എസ്‌ഐആറിന് ശേഷം ഏഴ് ലക്ഷത്തിലധികം വോട്ടര്‍മാരുടെ കുറവാണുണ്ടായിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 3.03 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത്(30,000 മുതല്‍ 46,000 വരെ).

എസ്‌ഐആറിന് മുന്‍പ് 2025 ഒക്ടോബറില്‍ വോട്ടര്‍പട്ടിക മരവിപ്പിച്ച ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.78 കോടിയായിരുന്നു. മാര്‍ച്ച് 23ന് പുറത്തിറക്കിയ അന്തിമ പട്ടിക പ്രകാരം ഇത് 2.71 കോടിയായി കുറഞ്ഞു. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വലിയ പരാതികളില്ലാതെയാണ് എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തിയായതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ‘ഈ നടപടി എല്ലാ കക്ഷികള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കിയിട്ടുണ്ട്, ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം, ത്രികോണ മത്സരം ഫലത്തെ പ്രവചനാതീതമാക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആറിന് മുന്‍പും ശേഷവുമുള്ള വോട്ടര്‍പട്ടികകളെക്കുറിച്ചുള്ള വിശദമായ വിശകലനം ചില പ്രധാന ട്രെന്‍ഡുകള്‍ വെളിപ്പെടുത്തുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്‌ഐആറിന് ശേഷം സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 93 എണ്ണത്തിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായി. തെക്കന്‍ കേരളത്തിലാണ് ഈ കുറവ് കൂടുതല്‍ പ്രകടം. വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ 47 മണ്ഡലങ്ങളും വടക്കന്‍ കേരളത്തിലാണ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. അതേസമയം തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിലും (എറണാകുളം അസംബ്ലി മണ്ഡലം) 30,000-ത്തിലധികം വോട്ടര്‍മാരുടെ വലിയ കുറവ് ഉണ്ടായി.

കേരളത്തിലെ മറ്റു 41 മണ്ഡലങ്ങളില്‍ 10,000 നും 20,000 നും ഇടയില്‍ വോട്ടര്‍മാര്‍ കുറഞ്ഞു. 27 മണ്ഡലങ്ങളില്‍ 5,000 മുതല്‍ 10,000 വരെയും, 20 മണ്ഡലങ്ങളില്‍ 5,000-ത്തിന് താഴെയുമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന, ചെറിയ ഭൂരിപക്ഷത്തിന് ഫലം നിശ്ചയിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഈ മാറ്റം വളരെ നിര്‍ണ്ണായകമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 3.03 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത് (30,000 മുതല്‍ 46,000 വരെ). ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണിവ എന്നത് ശ്രദ്ധേയമാണ്.

മരിച്ചവരുടെ പേര് ഒഴിവാക്കല്‍, ഇരട്ടിപ്പുകള്‍, വിദേശത്തേക്ക് കുടിയേറിയവര്‍ എന്നിവരെ ഒഴിവാക്കിയതിനാലാണ് നഗര മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ കുറവുണ്ടായതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍ പറഞ്ഞു. ‘പരിഷ്‌കരിച്ച വോട്ടര്‍പട്ടിക വന്നതോടെ ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്തെ ഏറ്റവും സുതാര്യമായ ഒന്നായി മാറും,’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആറിന ചൊല്ലി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്ന മലപ്പുറം ജില്ലയില്‍ 2.19 ലക്ഷം വോട്ടര്‍മാരുടെ വര്‍ധന ഉണ്ടായി. തിരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന (21,505), തൊട്ടുപിന്നില്‍ വേങ്ങരയാണ് (20,025). ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 13 എണ്ണത്തിലും 10,000 മുതല്‍ 22,000 വരെ വോട്ടര്‍മാര്‍ കൂടി.

എസ്‌ഐആര്‍ മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന തോന്നല്‍ മലപ്പുറത്തും വടക്കന്‍ കേരളത്തിലും വോട്ടര്‍മാരുടെ എന്റോള്‍മെന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. മുന്‍പ് പട്ടികയില്‍ ഇല്ലാതിരുന്ന പല പ്രവാസികളും ഇത്തവണ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ നടപടിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ പറഞ്ഞു. എല്ലാ യഥാര്‍ത്ഥ വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസും യുഡിഎഫും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here