10.4 C
London
Monday, April 20, 2026

സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്…; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

- Advertisement -spot_img

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. പാന്‍ മുതല്‍ ടോള്‍ വരെയുള്ള കാര്യങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കാണ് ബുധനാഴ്ച മുതല്‍ കളമൊരുങ്ങുന്നത്.

പരിഷ്‌കരിച്ച സ്വര്‍ണപ്പണയ ചട്ടം

സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടം പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പണയം വെച്ച സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പയായി ലഭിക്കും. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ 80 ശതമാനവും അഞ്ചു ലക്ഷത്തിന് മുകളില്‍ 75 ശതമാനം എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോള്‍ മുതലിനൊപ്പം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്‌ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോള്‍ വായ്പയായി ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകും.

പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം

പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ബുധനാഴ്ച മുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയില്‍ ഇളവ് വരും.

കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പാന്‍ ചട്ടം കാലതാമസം, അധിക പേപ്പര്‍വര്‍ക്കുകള്‍, ബാങ്കിംഗ്, നികുതി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഏപ്രില്‍ 1 മുതല്‍ ആധാര്‍ മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനനത്തീയതിയുടെ തെളിവായി അപേക്ഷകര്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കൂടി അധിക രേഖയായി സമര്‍പ്പിക്കണം. എന്നാല്‍ മാര്‍ച്ച് 31 വരെ ആധാര്‍ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കര്‍ശനമാക്കുന്നത്.

പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ വരും.ചില അപേക്ഷകര്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേര്‍ന്നുപോകുന്നതിനാണ് ഫോമില്‍ മാറ്റം വരുത്തിയത്.

ഇടപാടുകള്‍ക്കുള്ള പാന്‍ ആവശ്യകതയിലെ മാറ്റങ്ങള്‍

കാഷ് ഡെപ്പോസിറ്റുകള്‍/പിന്‍വലിക്കലുകള്‍: ഒരു വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്

സ്വത്ത് ഇടപാടുകള്‍: 20 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ)

വാഹന വാങ്ങലുകള്‍: 5 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ്

ഹോട്ടല്‍ പേയ്‌മെന്റുകള്‍: പരിധി 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ ചെറിയ ഇടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്.

ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി

ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. അമ്പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോള്‍പ്ലാസകള്‍ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എന്‍എച്ച്എഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്.

ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോള്‍ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കും. എപ്പോഴും റീ ചാര്‍ജ് ചെയ്യേണ്ടതില്ല. പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ചെലവുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയും. ദിവസേന ജോലിക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഹൈവേയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഒരു പ്രയോജനകരമായ ഓപ്ഷനായിരിക്കും.

വീട്ടിലിരുന്ന് തന്നെ ഈ പാസ് ഓണ്‍ലൈനായി ലഭിക്കും. എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. വാഹനം ഈ പാസിന് യോഗ്യമാണോ എന്നാവും ആദ്യം പരിശോധിക്കുക. ഫാസ്റ്റ് ടാഗിന്റെ സാധുത പരിശോധിക്കും. ഇതിനുശേഷം, 3,075 രൂപ നല്‍കണം. പണമടച്ചതിന് ശേഷം ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പാസ് ആക്ടീവാകും.

പുതിയ ആദായനികുതി നിയമം

1961ലെ ആദായനികുതി നിയമത്തിന് പകരം പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. നികുതിദായകര്‍ക്ക് എന്നും ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തികവര്‍ഷം (fy) , അസസ്‌മെന്റ് വര്‍ഷം (ay), പ്രീവിയസ് ഇയര്‍ (py) എന്നി പ്രയോഗങ്ങള്‍ പുതിയ നിയമത്തിലുണ്ടാകില്ല. ഇവയ്‌ക്കെല്ലാം പകരം ടാക്‌സ് ഇയര്‍ (ty) എന്ന ഒറ്റ പ്രയോഗമേ ഉണ്ടാകൂ. നികുതി ബാധകമായ നിലവിലെ സാമ്പത്തിക വര്‍ഷം (fy) തന്നെയായിരിക്കും ടാക്‌സ് ഇയര്‍.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍

എല്ലാ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാകും. അതായത് ഓരോ ഇടപാടിനും ഒന്നിനെ മാത്രം ആശ്രയിക്കുന്നതിനുപകരം രണ്ട് വ്യത്യസ്ത വെരിഫിക്കേഷന്‍ ഘട്ടങ്ങള്‍ ആവശ്യമാണ്. ഒടിപിക്ക് പുറമേ പിന്‍, സോഫ്റ്റ് വെയര്‍ ടോക്കണ്‍, ഫിംഗര്‍ പ്രിന്റ് അടക്കമുള്ള ബയോമെട്രിക്‌സ് തുടങ്ങിയവയും ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിന് ഉപയോഗിക്കാം.

ടോള്‍ പ്ലാസകളില്‍ ഇനി ഡിജിറ്റല്‍ ഇടപാട് മാത്രം

ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ. പണം വാങ്ങുന്നത് അവസാനിപ്പിക്കും. ഫാസ് ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും ടോള്‍പിരിവ്.

സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

അടിസ്ഥാന സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് (സീറോ ബാലന്‍സ്) ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ഫീസ് ഇല്ലാതെയുള്ള എടിഎം കാര്‍ഡ്, പ്രതിവര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക്, പാസ് ബുക്ക്, ഇ-മെയില്‍ സ്റ്റേറ്റ്‌മെന്റ് , ബാങ്ക് ബ്രാഞ്ചിലും എടിഎമ്മുകളിലും പണം നിക്ഷേപിക്കാനുള്ള സൗകര്യം, പരിധിയില്ലാത്ത നിക്ഷേപ അവസരം തുടങ്ങിയവയും ഇത്തരം അക്കൗണ്ടുകള്‍ക്ക് ലഭ്യമാണ്. നാലുതവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം.

ട്രെയിന്‍ ടിക്കറ്റ് കാന്‍സലേഷന്‍

ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറോ അതില്‍ കുറവോ ശേഷിക്കേ ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മുഴുവന്‍ നഷ്ടമാകും. നിലവില്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക തിരികെ ലഭിച്ചിരുന്നു. കയറുന്ന സ്റ്റേഷന്‍ മാറ്റാനുള്ള സൗകര്യം ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ലഭിക്കും. ഇതുവരെ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് വരെ മാത്രമേ കയറുന്ന സ്റ്റേഷന്‍ മാറ്റാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പരമാവധി തുക തിരികെ ലഭിക്കാന്‍ 72 മണിക്കൂര്‍ മുന്‍പ് റദ്ദാക്കണമെന്നാണ് പുതിയ വ്യവസ്ഥ. 72നും 24 മണിക്കൂറിനും ഇടയിലാണെങ്കില്‍ 25 ശതമാനവും 24നും എട്ടുമണിക്കൂറിനും ഇടയിലാണെങ്കില്‍ 50 ശതമാനവും തുക ഇനി കുറയും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here