ബംഗളൂരു: ഐപിഎൽ പോരാട്ടങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ബാറ്റിങ് പരിശീലനത്തിനിടെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പന്തുകൾ നേരിടാൻ സാധിക്കാതെ കുഴങ്ങി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലി. ഭുവനേശ്വർ കുമാറിന്റെ യോർക്കറുകൾക്ക് മുന്നിൽ വിയർക്കുന്ന കോഹ്‍ലിയുടെ വിഡിയോ പുറത്തു വന്നു. ലണ്ടനിൽ നിന്നാണ് സൂപ്പർ താരം നിലവിലെ ചാംപ്യൻമാരുടെ പരിശീലന ക്യാംപിലെത്തിയത്.
നെറ്റ്സിൽ ഭുവിയുടെ പന്തുകൾക്കു മുന്നിൽ നിലതെറ്റുന്ന കോഹ്‍ലിയെ കാണാം. പിന്നാലെ താരം ക്ലീൻ ബൗൾഡാകുന്നുമുണ്ട്. കോഹ്‍ലിയുടെ ലെഗ് സ്റ്റംപാണ് ഭുവനേശ്വർ പിഴുതെടുത്തത്. 2025ൽ ആർസിബിയെ കന്നി കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി നിന്ന താരങ്ങളാണ് കോഹ്‍ലിയും ഭുവനേശ്വറും.
കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്റെ ടോപ് സ്കോറർ കോഹ്‍ലിയായിരുന്നു. താരം 15 കളിയിൽ നിന്നു 657 റൺസാണ് സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാർ 14 കളിയിൽ നിന്നു 17 വിക്കറ്റുകൾ വീഴ്ത്തിയും തിളങ്ങി. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിനു പരിക്കേറ്റതിനാൽ താരം തുടക്കത്തിലെ കുറച്ചു മത്സരങ്ങളിൽ ആർസിബി നിരയിലുണ്ടാകില്ല. അതിനാൽ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഭുവനേശ്വർ കുമാറാണ്. താരത്തിന്റെ ഫോം ആർസിബിക്ക് നിർണായകവുമാണ്.
കഴിഞ്ഞ സീസണിൽ 10.75 കോടിയ്ക്കാണ് ഭുവനേശ്വർ കുമാർ ആർസിബി നിരയിലെത്തിയത്. ആദ്യ സീസണിൽ തന്നെ താരം പന്ത് കൊണ്ടു കിരീട നേട്ടത്തിൽ നിർണായക പങ്കും വഹിച്ചു.
ഈ സീസൺ ആർസിബിക്ക് നിർണായകമാണെന്നു കോഹ്‍ലി നേരത്തെ സഹ താരങ്ങളോടു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കിരീടം നേടിയത് അതിനു മുൻപേ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ സീസൺ അതിലും കടുപ്പമായിരിക്കും. എതിരാളികളെല്ലാം അതിശക്തരാണെന്നു കോഹ്‍ലി സഹ താരങ്ങളെ ഓർമപ്പെടുത്തി. പരിശീലനത്തിലെ ഓരോ നിമിഷവും അത്രയേറെ നിർണായകമാണെന്നും കോഹ്‍ലി സഹ താരങ്ങളോട് പറഞ്ഞു. കഴിവിന്റെ 120 ശതമാനവും നൽകാനുള്ള സമയമാണെന്നും മുൻ നായകൻ വ്യക്തമാക്കി.
ഈ മാസം 28 മുതലാണ് ഐപിഎൽ പോരാട്ടങ്ങൾ തുടങ്ങുന്നത്. നിലവിലെ ചാംപ്യൻമാരായിരിക്കും ഉദ്ഘാടന മത്സരത്തിൽ കളിക്കുക എന്നതാണ് ഐപിഎൽ നയം. ഇത്തവണയും അതിനു മാറ്റമില്ല. ആർസിബി- സൺറൈസേഴ്സ് പോരാട്ടത്തോടെയാണ് സീസണിലെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

