ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും വിവാഹിതരായവര്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും സംരക്ഷണം ലഭിക്കുമ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഇല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ മാനസികാഘാതം നേരിടുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
ആധുനിക സംസ്‌കാരത്തിന്റെ ഭാഗമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ അകപ്പെട്ട സ്ത്രീകളെ കോടതികള്‍ സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനു നിയമ പരിരക്ഷയില്ലെന്ന് ജസ്റ്റിസ് എസ് ശ്രീമതി നിരീക്ഷിച്ചു. കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഒരു പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അവളെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിന് 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി പരിഗണിച്ചത്.
പ്രതിക്കു ജാമ്യം നല്‍കാന്‍ വിസമ്മതിച്ച കോടതി ബിഎന്‍സ് സെക്ഷന്‍ 69 ഉള്‍പ്പെടുത്താന്‍ പൊലീസിനോട് നിര്‍ദേശം നല്‍കി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പാണിത്.
ചില സ്ത്രീകള്‍ തങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുന്നവരാണെന്ന വിശ്വാസത്തില്‍ ലിവ് ഇന്‍ ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നുണ്ടെങ്കിലും ഈ ബന്ധം നിയമപരമായ സംരക്ഷണം നല്‍കുന്നില്ലെന്നും ഇത് അവരെ പലപ്പോഴും സംസ്‌കാരത്തിന്റേയും പുരോഗമനത്തിന്റേയും ഇടയില്‍ കുടുക്കിയിടാറുണ്ടെന്നും കോടതി നിരീക്ഷിച്ചിച്ചു. ഈ ബന്ധങ്ങളിലെ പുരുഷന്‍മാര്‍ പലപ്പോഴും സ്വയം പുരോഗമനവാദികളാണെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ പലപ്പോഴും ഇത്തരം ബന്ധങ്ങളിലെ സ്ത്രീകളുടെ സ്വഭാവത്തെ വിമര്‍ശിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി ഹര്‍ജിക്കാരനുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പ്രഭാകരന്റെ കുടുംബം അവരുടെ ബന്ധം അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ദമ്പതികള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പരാതിയെത്തുടര്‍ന്ന് ഇരുവരും പൊലീസില്‍ ഹാജരായി. തുടര്‍ന്ന് പ്രഭാകരന്‍ പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. പരാതിക്കാരിക്ക് മറ്റുള്ളവരുമായി ബന്ധമുള്ളതിനാല്‍ താന്‍ ബന്ധം അവസാനിപ്പിച്ചതായാണ് ഹര്‍ജിക്കാരന്റെ വാദം.

