18.9 C
London
Saturday, April 25, 2026

200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ് കോടതിയില്‍, പ്രതിയെ വെറുതെ വിട്ടു

- Advertisement -spot_img

റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി വിലമതിക്കുന്ന 200 കിലോഗ്രാം കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയില്‍. തൊണ്ടിമുതല്‍ നഷ്ടമായതിനെത്തുടര്‍ന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. റാഞ്ചിയില്‍ നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മദ്യം എലി നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

2002 ജനുവരിയിലാണ് എന്‍എച്ച്-20യില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ഒര്‍മാന്‍ജി പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് വലിയൊരു മയക്കുമരുന്ന് ശേഖരം കൊണ്ടുപോവുകയായിരുന്ന വെളുത്ത ബൊലേറോ പൊലീസ് തടഞ്ഞു. പൊലീസിനെ കണ്ടതും മൂന്ന് പേര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. വൈശാലി ജില്ലയിലെ ബിര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇന്ദ്രജിത് റായ് എന്ന അനുര്‍ജിത് റായ് (26) എന്നയാളാണ് പിടിയിലായത്.

വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 200 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്ദ്രജിത് റായിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പുകള്‍ ചാര്‍ത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെ കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല. പിടിച്ചെടുത്ത സ്ഥലം, സമയം, രീതി എന്നിവയെക്കുറിച്ചുള്ള സാക്ഷിമൊഴികളില്‍ വൈരുദ്ധ്യങ്ങളാണുണ്ടായിരുന്നത്. ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലെ മല്‍ഖാനയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ നശിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചപ്പോഴാണ് പ്രോസിക്യൂഷന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എലികള്‍ നശിപ്പിച്ചതായി പൊലീസ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധയാണെന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

പ്രതിയും പിടിച്ചെടുത്ത വാഹനവും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ തെളിവില്ലാത്തതിനാലും തൊണ്ടിമുതല്‍ നശിച്ചതിനാലും ഇന്ദ്രജിത് റായിയെ കോടതി കുറ്റവിമുക്താക്കുകയും ചെയ്തു. പിടിച്ചെടുത്ത കഞ്ചാവ് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുള്ളതാണ്. കഴിഞ്ഞ വര്‍ഷം ധന്‍ബാദിലുംല സമാനമായ സംഭവം ഉണ്ടായി. സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here