6.7 C
London
Saturday, April 25, 2026

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

- Advertisement -spot_img

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (ജനുവരി 30) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ആരം ഭിക്കുന്ന സമരം 31ന് രാവിലെ 11 മണിക്ക് സമാപിക്കും. നിരന്തരമായി വിഷയം നിയമസഭയിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടും, വിവിധ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചുകൊണ്ടാണ് ഇത്തര മൊരു സമരത്തിലേക്ക് കടക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

വയനാടിന്റെ മാത്രമല്ല, മലബാറിൻ്റെ തന്നെ പ്രധാനമായ പാതയാണ് ചുരം ഉൾപ്പെടുന്ന ദേശീയപാത. ചുരത്തിലെ കുരുക്ക് വയനാടിൻ്റെ ആരോഗ്യമേഖലയെ, വിനോദസഞ്ചാര, കാർഷിക, തൊഴിൽ മേഖലയെ ഉൾപ്പെടെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വയനാടിന്റെ സാമൂഹ്യജീവിതക്രമത്തെ താളം തെറ്റിക്കുന്ന വിധത്തിലാണ് ഗതാഗതകുരുക്കുണ്ടാകുന്നത്. ഇത്രയേറെ ഗൗരവകരമായ വിഷയത്തിൽ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നത്. ലക്കിടിയിലും കലക്ട്രേറ്റ് പടിക്കലും അടിവാരത്തുമെല്ലാം നിരവധി പ്രതിഷേധങ്ങളാണ് ഇതിനകം നടത്തിയത്. താൽക്കാലിക, സ്ഥിരം പരിഹാരങ്ങൾ ഭരണകൂടങ്ങൾക്ക് മുമ്പിൽ വെച്ചിട്ടും അത് നടപ്പിലാക്കുന്നതിനാൽ പരാജയപ്പെട്ടിരിക്കുകയാണ്. 2023 ജനുവരി 17ന് വയനാട് കലക്ട്രേറ്റിൽ സുപ്രധാന യോഗം വിളിച്ചിരുന്നു. അന്ന് രണ്ട് ജില്ലകളുടെ ഏകോപനം ഉണ്ടാകുന്ന വിധത്തിലുള്ള തീരുമാനങ്ങളുണ്ടായിരുന്നു. എന്നാൽ നടപ്പിലായില്ല. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതെയും പറഞ്ഞ കാര്യങ്ങൾ ചെയ്യാതെയും ഗുരുതര അലംഭാവമാണ് ചുരത്തിലെ ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. രണ്ട് ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന കാര്യത്തിൽ ഈ സർക്കാർ പരാജയപ്പെട്ടു. അമ്പതാം വളവിന് സമീപം പൊട്ടലുണ്ടായിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കോഴിക്കോട് കലക്‌ടർ സ്ഥലത്തെത്തിയത്. നിലവിൽ ക്രിസ്തുമസ്, പുതുവത്സര സീസണിൽ ചുരത്തിൽ ഗതാഗതകുരുക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഘോഷകാലങ്ങളിൽ ഉൾപ്പെടെ ഗതാഗത ക്രമീകരണത്തിനായി സർക്കാരോ ജില്ലാഭരണകൂടങ്ങളോ ഒന്നും ചെയ്യുന്നില്ല. ആഴ്‌ചാവസാനങ്ങളിലും, തിരക്കുള്ള സമയത്തും ക്രമീകരണം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചെങ്കിലും അതും ചെയ്‌തില്ല. പ്രധാനപ്പെട്ട പല യോഗങ്ങളിലും ക്രെയിൻ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തണമെന്ന തീരുമാനമെടുത്തിരുന്നു.പക്ഷേ നടപ്പിലായില്ല. വണ്ടികൾക്ക് കേടുപാടുകളുണ്ടാവുമ്പോൾ അതിന് പരിഹാരം കാണുന്നതിനായി ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. ചുരത്തിൻ്റെ രണ്ട് ഭാഗങ്ങളിൽ കൺട്രോൾ റൂം സജ്ജമാക്കണമെന്ന ആവശ്യവും കണ്ടില്ലെന്ന് നടിച്ചു. രണ്ടും മൂന്നും മണിക്കൂർ നേരം ബ്ലോക്കിൽപ്പെട്ട് കുട്ടികൾ ഉൾപ്പെടെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചുരത്തിൽ ബുദ്ധിമുട്ടുകയാണ്. ഈ സംവിധാനത്തെ ഇനിയും ഇങ്ങനെ കൊണ്ടുപോകാനാവില്ല. ഈ സാഹചര്യത്തിലാണ് സമരം കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിലേക്ക് വ്യാപിക്കാൻ തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞു. രാപകൽ സമരത്തിൽ എല്ലാ മേഖലയിൽ നിന്നുമുള്ള ആളുകൾ പങ്കെടുക്കുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here